തകർന്നിട്ട് 6 വർഷം; തമ്മാനിമറ്റം തൂക്കുപാലം പുഴയിൽ തന്നെ
Mail This Article
പിറവം∙ തകർന്നു വീണു 6 വർഷം പിന്നിട്ടിട്ടും പുനർനിർമാണത്തിനു തീരുമാനമില്ലാതെ രാമമംഗലം തമ്മാനിമറ്റം തൂക്കു പാലം. പിറവം–കുന്നത്തുനാട് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു 2014 ൽ പുഴയ്ക്കു കുറുകെ പൂർത്തിയായ പാലമാണിത്. പൊതുമേഖല സ്ഥാപനമായ കെലിന്റെ മേൽനോട്ടത്തിൽ ഇരു കരകളിലും കോൺക്രീറ്റ് കാലുകളിൽ ഇരുമ്പുവടവും റെയിലും ഉപയോഗിച്ചായിരുന്നു നിർമാണം.2018 ൽ പ്രളയത്തിൽ പുഴയിൽ ജല നിരപ്പ് ഉയർന്നതോടെ തമ്മാനിമറ്റം ഭാഗത്തുള്ള കാൽ ചരിഞ്ഞു പാലം പുഴയിലേക്കു പതിച്ചു.
പിന്നീട് ഒട്ടേറെ വാഗ്ദാനങ്ങൾ ഉണ്ടായെങ്കിലും പാലം പുഴയിൽ തന്നെ കിടക്കുകയാണ്.പുഴയിൽ ലോഹ ഭാഗങ്ങൾ നിരന്നതു കുളിക്കുന്നതിനും മറ്റും പുഴയിൽ ഇറങ്ങുന്നവർക്കു ഭീഷണിയായി.സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണു നിർമാണത്തിന് അനുമതി വൈകുന്നതെന്നു പറയപ്പെടുന്നുണ്ട്. 3 കോടിയുടെ എസ്റ്റിമേറ്റാണു ഒടുവിൽ പുനർ നിർമാണത്തിനു തയാറാക്കിയത്. സമർപ്പിച്ചു വർഷങ്ങളായിട്ടും നടപടി ഉണ്ടായില്ല.
ഇരുകരകളിലുമുള്ളവർ മറുകര എത്തണമെങ്കിൽ ഇപ്പോൾ കിലോമീറ്ററുകളോളം വളഞ്ഞ് രാമമംഗലം വലിയ പാലത്തിലൂടെയാണ് സഞ്ചരിച്ചിരുന്നത്. രാമമംഗലം പെരുംതൃക്കോവിൽ ക്ഷേത്രം,ഗവ.ആശുപത്രി, ഹൈസ്കൂൾ എന്നിവിടങ്ങളിലേക്കുള്ള നൂറു കണക്കിനു യാത്രക്കാരാണ് ഇതു മൂലം വലയുന്നത്. തമ്മാനിമറ്റത്തു നിന്നും അപ്പാട്ട് ക്ഷേത്രത്തിലേക്കും പെരുംതൃക്കോവിൽ ക്ഷേത്രത്തിലേക്കും പൂജകൾക്കായി എത്തുന്നവരും ക്ലേശത്തിലാണ്.