ഗതാഗതക്കുരുക്ക് പരിഹാരം വേണം; കുരുക്കൊഴിയാതെ കുറുമശേരി കവല
Mail This Article
നെടുമ്പാശേരി ∙ കുറുമശേരി കവലയിലെ ഗതാഗതക്കുരുക്ക് ജനങ്ങളെ വലയ്ക്കുന്നു. തീരെ ഇടുങ്ങിയ കവലയിൽ രാവിലെയും വൈകിട്ടും നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയായി. അനധികൃത പാർക്കിങ് ആണ് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. ആലുവ–മാള റോഡിലും കണക്കൻകടവ് റോഡിലും വലിയ ഗതാഗതക്കുരുക്കാണു പലപ്പോഴും അനുഭവപ്പെടുന്നത്. പാറക്കടവ് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെയും കുറുമശേരി ഗവ. യുപി സ്കൂളിലെയും വിദ്യാർഥികൾക്കു പലപ്പോഴും നടന്നുപോകാൻ പോലും കഴിയാത്ത വിധം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
ഇവിടെ റോഡ് തീരെ ഇടുങ്ങിയതാണ്. പിന്നെ കൊടുംവളവും. വലിയ വാഹനങ്ങൾ തിരിക്കാനെടുക്കുന്ന സമയം എതിർവശത്തു നിന്നുവരുന്ന മറ്റു വാഹനങ്ങൾ റോഡിൽ കുടുങ്ങും. ഇതിനു പുറമേയാണ് അനധികൃതമായി റോഡരികിൽ ചെറുതും വലുതുമായ വാഹനങ്ങളുടെ പാർക്കിങ്. ഇവിടെ വിവിധ സ്ഥാപനങ്ങളിലേക്ക് എത്തുന്ന വാഹനങ്ങളാണു റോഡരികിൽ പാർക്കു ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കാലങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണെങ്കിലും നടപടി ഉണ്ടാകുന്നില്ല.
പാറക്കടവ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ റോഡ് ഇക്കാലയളവിനുള്ളിൽ വികസിപ്പിച്ചിട്ടും മേഖലയിലെ പ്രധാന റോഡ് കടന്നു പോകുന്ന കുറുമശേരിയിലെ റോഡ് ഇപ്പോഴും പഴയപടി തന്നെയാണ്. ചെങ്ങമനാട് മുതൽ അന്നമനട വരെയുള്ള റോഡ് സ്ഥല ഏറ്റെടുത്ത് വികസിപ്പിച്ചാലേ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകൂ. ഇതിനു പുറമേ റോഡരികിലെ അനധികൃത കച്ചവടങ്ങളും വാഹനങ്ങളിലെ തെരുവു കച്ചവടവും അവസാനിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പൊലീസും പഞ്ചായത്തും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.