ADVERTISEMENT

പെരുമ്പാവൂർ ∙ നിർദിഷ്ട അങ്കമാലി–കുണ്ടന്നൂർ ദേശീയപാത ബൈപാസ് മഞ്ഞപ്പെട്ടി മുതൽ പോഞ്ഞാശേരി  വരെയുള്ള ഭാഗത്തു  നിർമിക്കുമ്പോൾ വെളളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ചു മാറമ്പിള്ളി വില്ലേജിലെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും സ്ഥലമെടുപ്പു വിഭാഗം സ്പെഷൽ ഡപ്യൂട്ടി കലക്ടർക്കു നിവേദനം നൽകി. വിജ്ഞാപനത്തിൽ പറയുന്ന ദിശയെ അനുകൂലിക്കുന്നുവെന്നും രാഷ്ട്രീയ, ഉദ്യോഗസ്ഥ ഭരണ സ്വാധീനം മൂലം മാറ്റം വരുത്തിയാൽ പ്രക്ഷോഭം ഉണ്ടാകുമെന്നും നിവേദനത്തിൽ മുന്നറിയിപ്പുണ്ട്.  മഞ്ഞപ്പെട്ടി മുതൽ പോഞ്ഞാശേരി വരെ പാടം വഴിയാണ് റോഡ് കടന്നു പോകുന്നത്.

സാധാരണ വെള്ളക്കെട്ടുണ്ടായാൽ പോലും വീടുകളിൽ വെള്ളം കയറുന്ന പ്രദേശങ്ങളാണിവ. 2018ലെ വെള്ളപ്പൊക്കം ഇവിടെ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കൂന്നുവഴിയിൽ നിന്നു കാനാംപറമ്പ്, കുതിരപ്പറമ്പ്, ചെറുവേലിക്കുന്ന്, മുടിക്കൽ, പോഞ്ഞാശേരി, തണ്ടേക്കാട്, വെങ്ങോല, പള്ളിക്കവല, മഞ്ഞപ്പെട്ടി തുടങ്ങിയ പാടശേഖരങ്ങളിൽ വെള്ളം സംഭരിക്കുന്നു. ചില ഭാഗങ്ങളിൽ പാടത്തിന് പെരിയാറിനേക്കാൾ വീതിയുണ്ട്. 

പാടത്തുനിന്നു വെള്ളം ഒഴുകുന്നതിന് വട്ടം മുറിഞ്ഞാണു റോഡ് പോകുന്നത്. കുളക്കാട്ടുപുഞ്ചയിലും കുന്നുവഴി തോട്ടിലും സർക്കാർ പണം കൊടുത്തു വാങ്ങിയ ഭൂമിയുണ്ട്. ഇതിന്റെ  അരികിലൂടെയാണു റോഡ് കടന്നുപോകുന്നത്. അതിനാൽ സ്ഥലവില നിർണയിക്കുമ്പോൾ പുറമ്പോക്ക് പൂർണമായി  ഒഴിവാക്കി തിരിച്ച് നിർണയിക്കണം. വെള്ളക്കെട്ട് മൂലം കർഷകർക്ക് കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യമുണ്ട്. അതിനാൽ പാടശേഖരങ്ങളിൽ സർവീസ്  റോഡ് മേൽപാതയോടു ചേർത്ത് തൂണിൽ പണിയണം.

പുഴയിൽ പാലം പണിയുന്ന അതേ രീതിയിൽ പൈലടിച്ചായിരിക്കണം നിർമാണം. റോഡ് നിർമാണത്തിനായി മെഷിനറി കൊണ്ടുവരുന്നതിനായി പാടത്ത് താൽക്കാലിക പാത തയാറാക്കിയാൽ പണി കഴിയുന്ന മുറയ്ക്ക് പൊളിച്ചു മാറ്റണം.  ഇല്ലെങ്കിൽ വലിയ വെളളക്കെട്ടുണ്ടാകും. നിവേദനത്തിന്റെ പകർപ്പ് സർക്കാർ ദുരന്തനിവാരണ മേധാവി, ജില്ലാ ദുരന്തനിവാരണ മേധാവി, കൃഷി വകുപ്പ് ഡയറക്‌ടർ, മനുഷ്യാവകാശ കമ്മിഷൻ, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, പ്രധാനമന്ത്രിയുടെ ഓഫിസ്, എം.പി എന്നിവർക്കും നൽകി.

English Summary:

Residents near the proposed Angamaly-Kundannur National Highway Bypass are demanding adequate flood prevention measures be implemented during construction. A petition submitted to authorities highlights the risk of waterlogging in areas like Marambilly, citing the severe impact of the 2018 floods.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com