ഉയരപ്പാത നിർമാണം: കോൺക്രീറ്റ് കട്ട വിരിക്കൽ തുടങ്ങി
Mail This Article
അരൂർ∙ ഉയരപ്പാത നിർമാണം മൂലമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അരൂർ ഭാഗത്ത് കുണ്ടും കുഴികളുമായ റോഡിൽ കോൺക്രീറ്റ് കട്ട വിരിക്കാൻ തുടങ്ങി. ഇതോടെ അരൂർ ക്ഷേത്രം കവല മുതൽ വടക്ക് ബൈപാസ് കവല വരെ ഗതാഗതക്കുരുക്ക് രൂക്ഷമായി. കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇതുവഴി കടത്തി വിടാത്തതിനാൽ തുറവൂർ–കുമ്പളങ്ങി റോഡിലും അരൂക്കുറ്റി റോഡിലും വാഹനത്തിരക്കേറി.
ക്ഷേത്രം കവല മുതൽ റോഡിന്റെ പടിഞ്ഞാറുഭാഗത്തെ ഗതാഗതമാണു കോൺക്രീറ്റ് കട്ട പാകുന്നതിനാൽ അടച്ചത്.മൂന്നര മീറ്റർ വീതിയിലാണ് കട്ട പാകുന്നത്. കട്ട പാകൽ തീരുംവരെ കിഴക്കു ഭാഗത്തെ റോഡിലൂടെയാണു ഇരു ഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടുന്നത്. അരൂക്കുറ്റി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ തെക്കോട്ട് തിരിഞ്ഞ് ട്രാഫിക് ബൂത്തിന്റെ ഭാഗത്ത് പുതുതായി സ്ഥാപിച്ച യു ടേണിലൂടെയാണു വടക്കോട്ട് തിരിയുന്നത്.
കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും നിലവിലെ സംവിധാനത്തിൽ കടത്തി വിടുന്നുണ്ട്. എന്നാൽ ആലപ്പുഴ ഭാഗത്തു നിന്നു വരുന്ന ദീർഘദൂര കെഎസ്ആർടിസി ബസുകൾ തുറവൂർ–കുമ്പളങ്ങി ഫെറി റോഡിലൂടെയാണു സർവീസ് നടത്തിയത്.ഇതുമൂലം ഈ റൂട്ടിലും ഗതാഗതക്കുരുക്കുണ്ടാകുന്നു. തുറവൂരിലെ റെയിൽവേ ഗേറ്റ് ട്രെയിൻ കടന്നുപോകാൻ അടയ്ക്കുമ്പോൾ ഇരു ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെടുന്നത്.
ദേശീയപാതയിൽ വാഹനങ്ങൾ തിരിച്ചു വിടുന്ന സ്ഥലങ്ങളിലെല്ലാം പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.ഉയരപ്പാത നിർമാണത്തിന്റെ യന്ത്രങ്ങളും വലിയ വാഹനങ്ങളും കൊണ്ടുപോകുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്കും യാത്രക്കാരെ വലയ്ക്കുകയാണ്.അരൂരിൽ നിലവിലെ ഗതാഗത പരിഷ്കാരം എന്ന് അവസാനിക്കുമെന്നുള്ള അറിയിപ്പ് വന്നിട്ടില്ല.