ഒരു മല അപ്പാടെ ഇടിച്ചുനിരത്തി കെട്ടിടം പണിയുന്നു; ഭീതിയോടെ ഒരു നാട്
Mail This Article
മൂന്നാർ ∙ കുന്നിടിക്കുന്നതിന് കർശന നിയന്ത്രണമുള്ള, പരിസ്ഥിതി ലോല പ്രദേശമായ മൂന്നാറിൽ സർക്കാർ വകുപ്പ് തന്നെ ഒരു മല അപ്പാടെ ഇടിച്ചുനിരത്തുന്നു.മൂന്നാർ കോളനിയിൽ സർവേ നമ്പർ 912ൽ തൊഴിൽ വകുപ്പിനു കൈമാറിയ ഭൂമിയിലാണ് ലേബർ കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ മല ഇല്ലാതാക്കുന്നത്. ഇവിടെ നിന്നു നീക്കുന്ന മണ്ണ് തൊട്ടടുത്ത് പാതയോരത്ത് മല പോലെ കൂട്ടിയിട്ടിരിക്കുന്നത് പ്രദേശവാസികൾക്കു സുരക്ഷാഭീഷണി ഉയർത്തുന്നു.
2017 ലാണ് ഇവിടെ ചെങ്കുത്തായ മലഞ്ചെരുവിൽ ലേബർ ഓഫിസ് കോംപ്ലക്സ് പണിയാൻ ഒന്നരയേക്കർ ഭൂമി അനുവദിച്ചത്. മണ്ണിടിച്ചിൽ സാധ്യത ഏറെയുള്ള പ്രദേശമാണ് ഇവിടം. നിർമാണത്തിന്റെ മറവിൽ നൂറുകണക്കിനു കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ യന്ത്രങ്ങൾ ഉപയോഗിച്ചു ഭയാനകമായ രീതിയിലാണ് കുന്നിടിക്കുന്നത്.
ശക്തമായ മഴ പെയ്താൽ കുന്നിടിച്ച ഭാഗത്ത് വൻ മലയിടിച്ചിലിനു സാധ്യതയുണ്ട്. എതിർവശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് കുത്തിയൊലിച്ച് സമീപ വീടുകൾക്ക് ഭീഷണിയാകാനും ഇടയുണ്ട്. മണ്ണെടുപ്പിനും കുന്നിടിക്കലിനും കർശന നിയന്ത്രണമുള്ള മൂന്നാറിലാണ് സർക്കാർ തന്നെ ഈ പ്രകൃതിചൂഷണം നടത്തുന്നത്.