ADVERTISEMENT

രാജകുമാരി∙ കാലാവസ്ഥയും കൃഷിയും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയണമെങ്കിൽ സംസ്ഥാന അതിർത്തിയായ ബോഡിമെട്ടിനു സമീപത്തെ ചൂണ്ടൽ സ്വദേശിയായ ഏലം കർഷകൻ പ്രഭുവിന്റെ വീട്ടിലെ കലണ്ടറുകളും ഡയറികളും പരിശോധിച്ചാൽ മതി. ചെന്നൈ അറ്റോമിക് പവർ പ്ലാന്റിൽ 12 വർഷം ഉദ്യോഗസ്ഥനായിരുന്ന പ്രഭു ജോലി ഉപേക്ഷിച്ചു ചൂണ്ടലിലെ കുടുംബവിഹിതമായി ലഭിച്ച കൃഷിയിടത്തിലേക്ക് ഇറങ്ങുമ്പോൾ‌ ലാഭ – നഷ്ട കണക്കുകളേക്കാൾ ആത്മ സംതൃപ്തിയായിരുന്നു ലക്ഷ്യം.

പ്രഭുവിന്റെ പ്രതീക്ഷകൾക്കു കരുത്തു പകർന്നത് ചെന്നൈ കാലത്തു ലഭിച്ച അനുഭവ സമ്പത്താണ്. എല്ലാ ദിവസവും കാലാവസ്ഥയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറ്റോമിക് പവർ പ്ലാന്റിൽ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പവർ പ്ലാന്റിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. ഇൗ രീതി കൃഷിയിലും പിന്തുടർന്നാൽ പരമാവധി നഷ്ട സാധ്യതകൾ ഒഴിവാക്കാനാകുമെന്നു പ്രഭുവിന് തോന്നി.

കണക്കൂട്ടലുകൾ പിഴയ്ക്കാതെ

അടുത്ത 14 ദിവസത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഇപ്പോൾ പല വെതർ വൈബ്സൈറ്റുകളിലും ലഭ്യമാണ്. ഇതു കലണ്ടറിലും ഡയറിയിലും രേഖപ്പെടുത്തി സൂക്ഷിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കാർഷിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. 5 വർഷമായി ഇൗ പതിവ് തുടരുന്നതിനാൽ സ്വാഭാവിക കാലാവസ്ഥ വ്യതിയാനങ്ങൾ, മഴ, കാറ്റ് എന്നിവയെക്കുറിച്ചു മുൻകൂട്ടി അറിയാൻ കഴിയുന്നു.

അറബിക്കടലിലേയും ബംഗാൾ ഉൾക്കടലിലേയും ന്യൂനമർദങ്ങൾ, ചുഴലിക്കാറ്റ്, പ്രാദേശിക കാറ്റുകൾ എന്നിവയെല്ലാം വിശകലനം ചെയ്തു രേഖപ്പെടുത്തി സൂക്ഷിക്കുന്നതാണു പ്രഭുവിന്റെ രീതി. മഴയുള്ള ദിവസങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞു വളപ്രയോഗം നടത്താനും കീടനാശിനി തളിക്കുന്നതു നിർത്തി വയ്ക്കാനുമൊക്കെ കഴിയുന്നതു ലാഭം വർധിക്കാൻ സഹായിക്കുന്നു.

എന്തിന്, തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ വരെ കാലാവസ്ഥാ നിരീക്ഷണം സഹായിച്ചതായി പ്രഭു പറയുന്നു.  2019 സെപ്റ്റംബർ 14ന് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റു മൂലം തമിഴ്നാട്ടിലും കേരളത്തിലും പരക്കെ മഴ പെയ്യാൻ ധ്യതയുണ്ടെന്നായിരുന്നു പ്രഭുവിന്റെ നിഗമനം.

രാവിലെ ഏലത്തോട്ടത്തിൽ 8 തൊഴിലാളികൾ എത്തിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ അവരെ തിരിച്ചയച്ചു. ഉച്ചയ്ക്കു ശേഷം പ്രഭുവിന്റെ കൃഷിയിടത്തിനു മുകളിൽ‌ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മലയിടിച്ചിലുണ്ടായി.

രണ്ടേക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. തൊഴിലാളികളെ തിരിച്ചയച്ചതു കൊണ്ട് വൻ ദുരന്തം ഒഴിവായി. മഴയും കാറ്റും കൂടുതലുണ്ടാകാൻ സാധ്യതയുള്ള ദിവസങ്ങൾ മുൻകൂട്ടി രേഖപ്പെടുത്തി കൃഷിപ്പണി ഒഴിവാക്കുന്നത് തൊഴിലാളികളുടെ ജീവന്റെ വിലയോളം വരില്ല മറ്റൊന്നിനും എന്ന് തിരിച്ചറിഞ്ഞാണെന്നു പ്രഭു പറയുന്നു. ഭാര്യ ശാന്തിയും സഹായത്തിനുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com