ADVERTISEMENT

നെടുങ്കണ്ടം ∙ പത്രവാർത്ത വായിച്ച വീട്ടമ്മയുടെ പൊട്ടിക്കര‍ച്ചിലിൽ തെളിഞ്ഞതു പൊലീസിനെ ചുറ്റിച്ച മാലമോഷണത്തിലെ ദുരൂഹത. നെടുങ്കണ്ടം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത 2 മോഷ്ടാക്കൾ തങ്ങൾ മോഷ്ടിച്ച മാലയെക്കുറിച്ച് ഏറ്റുപറഞ്ഞതോടെയാണു സംഭവങ്ങളുടെ തുടക്കം.

തൊണ്ടിമുതൽ കണ്ടെടുത്തെങ്കിലും പരാതിയില്ലാത്തതിനാൽ ആരുടെ മാലയാണു മോഷണം പോയതെന്ന് കണ്ടെത്താനാവാതെ വിഷമത്തിലായിരുന്നു പൊലീസ്. ഈ സംഭവം മനോരമ വാർത്തയാക്കിയതിനെ തുടർന്നാണു സംഭവത്തിലെ വഴിത്തിരിവ്. പത്തുവളവിലെ അങ്കണവാടിയിൽ ഹെൽപറായ സുലോചന വാർത്ത വായിച്ചതോടെ പൊട്ടിക്കരഞ്ഞു. ഇതുകണ്ട് സുഹൃത്ത് കാര്യം തിരക്കിയതോടെയാണു മോഷണക്കഥ പുറത്തറിഞ്ഞത്.

സംഭവം ഇങ്ങനെ: ജൂലൈ ഒന്നിന് ഉച്ചകഴിഞ്ഞ് 3ന് അങ്കണവാടിയിലെ ജോലിക്കു ശേഷം തൂവൽ വെയ്റ്റിങ് ഷെഡിൽ നിൽക്കുകയായിരുന്നു സുലോചന. ഇതിനിടെ ബൈക്കിലെത്തിയ 2 ചെറുപ്പക്കാരും വെയ്റ്റിങ് ഷെഡിൽ കയറി. കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. ചെറുപ്പക്കാർ സുലോചനയിൽ നിന്നു വിവരങ്ങൾ തിരക്കി. സൗഹൃദഭാവത്തിൽ നിന്നിരുന്ന യുവാക്കൾ പെട്ടെന്നു സുലോചനയുടെ കഴുത്തിൽ കിടന്ന മാല വലിച്ചുപറിച്ച് ബൈക്കിൽ കയറി കടന്നുകളഞ്ഞു. അലറിക്കരഞ്ഞെങ്കിലും മഴ കാരണം ശബ്ദം പുറത്തേക്കു വന്നില്ല. സംഭവം ആരുമറിഞ്ഞില്ല.

4 വർഷം മുൻപ് ഏറെ കഷ്ടപ്പെട്ടു വാങ്ങിയ മാലയാണ്. വിഷമവും ഭയവും കാരണം സുലോചന ആരോടും ഒന്നും പറഞ്ഞില്ല. കഴിഞ്ഞ ദിവസം തങ്കമണി മേഖലയിൽ നടന്ന മാല മോഷണക്കേസിൽ 2 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ തോപ്രാംകുടി സ്വദേശി അതുൽ, രാഹുൽ എന്നിവർ പൊലീസ് ചോദ്യം ചെയ്യലിൽ നെടുങ്കണ്ടം തൂവലിൽ നിന്നും ഒരു വീട്ടമ്മയുടെ മാല മോഷ്ടിച്ചതായും വെളിപ്പെടുത്തി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും സുലോചന പരാതി നൽകാത്തതിനാൽ മാലയുടെ ഉടമയെ കണ്ടെത്താനായില്ല.

തുടർന്നാണ് മോഷ്ടാക്കൾ കവർന്ന മാലയുടെ ഉടമയെ കണ്ടെത്താൻ നെടുങ്കണ്ടം സിഐ ബി.എസ്.ബിനുവും എസ്ഐ ജി.അജയകുമാറും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്ന വാർത്ത മനോരമ പ്രസിദ്ധീകരിച്ചത്. ഈ വാർത്ത അങ്കണവാടിയിലിരുന്ന് വായിച്ച സുലോചന പൊട്ടിക്കരഞ്ഞതോടെ അങ്കണവാടിയിലെ അധ്യാപിക സുമ കാര്യം തിരക്കി. ഇങ്ങനെയാണ് ആരോടും പറയാതെ സുലോചന സൂക്ഷിച്ച മാലമോഷണക്കഥ പുറത്തറിഞ്ഞത്. ഉടൻ തന്നെ സുമ നെടുങ്കണ്ടം സ്റ്റേഷനിൽ വിവരമറിയിച്ചു.

എസ്ഐ ജി. അജയകുമാറിന് വിശദമായ പരാതിയും എഴുതി നൽകി. കവർന്ന ഒന്നേമുക്കാൽ പവൻ തൂക്കവുമുള്ള മാല മോഷ്ട്ടാക്കൾ പണയം വച്ചത് പൊലീസ് കണ്ടെത്തി. ഉടമയെ കണ്ടെത്താൻ പൊലീസ് ജ്വല്ലറി വഴി ശ്രമം നടത്തുന്നതിനിടെയാണ് സുലോചന നേരിട്ട് സ്റ്റേഷനിൽ എത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതി വഴി മാല ഉടമയ്ക്കു തിരികെ നൽകുമെന്നു നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com