വഴിയോര വിശ്രമ കേന്ദ്രം തല്ലിത്തകർത്തതിന് 4 പേർക്കെതിരെ കേസ്
Mail This Article
വണ്ടിപ്പെരിയാർ ∙ മുൻ എംഎൽഎ പി.ടി.തോമസ്, അന്തരിച്ച മാധ്യമ പ്രവർത്തകൻ യു.എച്ച്.സിദ്ദീഖ് എന്നിവരുടെ സ്മരണാർഥം കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചിരുന്ന വഴിയോര വിശ്രമ കേന്ദ്രം കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ തല്ലി തകർത്തതിൽ 4 പേർക്ക് എതിരെ കേസ്. പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ തൊണ്ണൂറുകാരിയായ വയോധിക പൊന്നമ്മ റോഡിൽ കസേരയിട്ടു പ്രതിഷേധം നടത്തിയതിന്റെ സമീപത്തായിരുന്നു വിശ്രമകേന്ദ്രം. സംഭവത്തിൽ വണ്ടിപ്പെരിയാർ പഞ്ചായത്തംഗം കെ.ഡി.അജിത്ത് ഉൾപ്പെടെ 4 പേർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് സി.പി.മാത്യു എച്ച്പിസിയിലെ വീട്ടിൽ എത്തി പൊന്നമ്മയെ സന്ദർശിച്ചു. തകർക്കപ്പെട്ട വിശ്രമ കേന്ദ്രവും സന്ദർശിച്ചു.
എച്ച്പിസി ജംക്‌ഷനിലെ വഴിയോര വിശ്രമകേന്ദ്രം തകർക്കുന്നതിനു മുന്നോടിയായി ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരി കൊണ്ടു പോയതിനെ തുടർന്ന് പ്രദേശത്തെ 200 കുടുംബങ്ങൾ ഇരുട്ടിൽ കഴിഞ്ഞത് 15 മണിക്കൂർ. വ്യാഴാഴ്ച രാത്രി 7ന് നഷ്ടപ്പെട്ട വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത് ഇന്നലെ രാവിലെ 10.30നാണ്. കെഎസ്ഇബി ജീവനക്കാർ പുതിയ ഫ്യൂസ് ട്രാൻസ്ഫോമറിൽ സ്ഥാപിച്ചു. പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടത് അറിഞ്ഞു രാത്രി തന്നെ കെഎസ്ഇബി ജീവനക്കാർ സ്ഥലത്ത് എത്തിയെങ്കിലും ഫ്യൂസ് കണ്ടെത്താനായില്ല. ഫ്യൂസ് മോഷണം പോയതു ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡ് അധികൃതർ പൊലീസിൽ പരാതി നൽകി. ട്രാൻസ്ഫോമറിലെ ഫ്യൂസ് ഊരി മാറ്റിയതു ഈ സംഘം തന്നെയാണോ എന്ന് അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു.