മൂന്നാറിൽ നീലവാക വസന്തം; ജക്രാന്ത മരങ്ങൾ പൂവിട്ടു
Mail This Article
മൂന്നാർ ∙ വയലറ്റ് വസന്തമൊരുക്കി മൂന്നാറിന്റെ തെരുവോരങ്ങളിൽ ജക്രാന്ത മരങ്ങൾ (നീല വാക) പൂവിട്ടു. മൂന്നാറിന്റെ പ്രവേശന കവാടമായ ചിത്തിരപുരം രണ്ടാം മൈൽ മുതൽ മറയൂർ റോഡിലെ തലയാർ വരെയുള്ള ഭാഗത്താണ് പ്രധാന പാതയുടെ ഇരുവശങ്ങളിലും ജക്രാന്ത മരങ്ങൾ പൂവിട്ടു നിൽക്കുന്നത്. ഒന്നേകാൽ നൂറ്റാണ്ട് മുൻപ് മൂന്നാറിൽ തേയിലക്കൃഷിക്കെത്തിയ ബ്രിട്ടീഷുകാരാണ് തേയിലകൾക്കിടയിലും പാതയോരങ്ങളിലും സ്വന്തം നാട്ടിൽ നിന്നെത്തിച്ച ജക്രാന്ത മരങ്ങൾ വച്ചുപിടിപ്പിച്ചത്.
തണലിനും അലങ്കാരത്തിനുമായി വച്ചുപിടിപ്പിച്ച ഇവ സംരക്ഷണമില്ലാത്തതിനാൽ ഭൂരിഭാഗവും നശിച്ചു പോയി. മൂന്നാർ - മറയൂർ റോഡിലാണ് നിലവിൽ ഏറ്റവുമധികം മരങ്ങൾ അവശേഷിക്കുന്നത്. ഡിസംബറിൽ ഇലകൾ പൊഴിയുന്ന മരങ്ങളിൽ മാർച്ച് മാസത്തിൽ പൂവിടാൻ തുടങ്ങും. ഏപ്രിൽ അവസാനം വരെ പൂക്കൾ നിലനിൽക്കും. മധ്യവേനലവധി ആഘോഷിക്കാനായി മൂന്നാറിലേക്ക് വരുന്ന സഞ്ചാരികൾക്ക് പാതയോരങ്ങളിൽ പൂത്തു നിൽക്കുന്ന വയലറ്റ് വസന്തത്തിന്റെ കാഴ്ച ഏറെ ഹൃദ്യമാണ്.