ADVERTISEMENT

തൊടുപുഴ∙ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ഒന്നുമില്ലെന്ന് പറയരുത്. ഒരു മഴ പെയ്താൽ സ്റ്റാൻഡ് നിറയെ മലിനജലം, ടെർമിനലിൽ ചോർച്ച, രാത്രിയായാൽ കനത്ത ഇരുട്ട് എന്നിവ ധാരാളമുണ്ട്. കോതായിക്കുന്നിൽ നിന്നുള്ള പ്രവേശനകവാടം, സ്റ്റാൻഡിന്റെ പല വശങ്ങൾ എന്നിവിടങ്ങളിൽനിന്നാണ് വെള്ളം കുത്തിയൊലിച്ച് സ്റ്റാൻഡിലൂടെ കയറി ഒഴുകിയിറങ്ങി പോകുന്നത്. ഒരു മഴ കഴിഞ്ഞാൽ സ്റ്റാൻഡ് നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ നിരന്നുകിടക്കുന്നത് കാണാം. കംഫർട്ട് സ്റ്റേഷൻ ഇതുവരെ തുറന്നിട്ടില്ലാത്തതിനാൽ ഇതിന്റെ പിൻഭാഗത്ത് ആളുകൾ മൂത്രമൊഴിക്കാറുണ്ട്. ഇതുവഴി ഒഴുകുന്ന വെള്ളവും സ്റ്റാൻഡിലേക്കു തന്നെയാണ് വരുന്നത്. സ്റ്റാൻഡിന്റെ പല ഭാഗങ്ങളിലായി കിടക്കുന്ന ബസിൽ കയറാൻ ഇതേ മലിനജലത്തിലൂടെ നടക്കേണ്ട സ്ഥിതിയാണ് ജനങ്ങൾക്ക്. ബസുകൾ വരുമ്പോൾ ഓടി മാറിയില്ലെങ്കിൽ വസ്ത്രത്തിൽ മുഴുവൻ ചെളിവെള്ളം തെറിക്കും. മഴവെള്ളം ഒഴുകിപ്പോകുന്നതിന്  ഓടയില്ലാത്തതാണ് പ്രധാന പ്രശ്നം. 

ടെർമിനലിന്റെ മേൽക്കൂര ദ്രവിച്ച് ദ്വാരങ്ങൾ വീണ നിലയിൽ, 2) സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ്.
ടെർമിനലിന്റെ മേൽക്കൂര ദ്രവിച്ച് ദ്വാരങ്ങൾ വീണ നിലയിൽ, 2) സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ്.

ഓട്ട വീണ ടെർമിനൽ
മഴ നനയാതെ ടെർമിനലിൽ നിൽക്കാമെന്നു കരുതിയാൽ തെറ്റി. ദ്രവിച്ച മേൽക്കൂരയിലെ ദ്വാരങ്ങളിലൂടെ ചോരുന്ന വെള്ളത്തിൽ നനയും. ഈ ഭാഗത്തെല്ലാം തറയിൽ വെള്ളം തളംകെട്ടിക്കിടക്കുകയാണ്. ദ്രവിച്ച തകരഷീറ്റുകൾ തലയിൽ വീഴുമോ എന്ന  പേടിയാണ് കച്ചവടക്കാർക്ക്. മൂവാറ്റുപുഴ, മൂലമറ്റം, ഈരാറ്റുപേട്ട എന്നീ റൂട്ടുകളിലേക്കുള്ള ബസുകൾ യാത്രക്കാരെ കയറ്റുന്നതിനായി നിർത്തിയിടുന്ന ഭാഗത്തെ തകര ഷീറ്റുകളാണു കൂടുതലായും ദ്രവിച്ച നിലയിലുള്ളത്. നല്ലൊരു കാറ്റടിച്ചാൽ ഇത് അടർന്ന് യാത്രക്കാരുടെ ദേഹത്തോ ബസുകൾക്കു മുകളിലോ സമീപത്തെ കടകളിലോ പതിച്ച് അപകടമുണ്ടാകും. അപകടാവസ്ഥ പല തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല.

സ്റ്റാൻഡിൽ വെട്ടം പാടില്ലെന്നുണ്ടോ?
ഹൈമാസ്റ്റ് ലൈറ്റ് ഒരെണ്ണം സ്റ്റാൻഡിൽ തലയുയർത്തി നിൽക്കുന്നുണ്ടെങ്കിലും അതിന്റെ നിലവിലെ സ്ഥിതി അറിഞ്ഞാൽ അധികൃതർ തല താഴ്ത്തേണ്ടി വരും. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇത് ഉപയോഗശൂന്യമായ നിലയിലാണ്. അറ്റകുറ്റപ്പണികൾക്ക് ബന്ധപ്പെട്ടവർ തയാറാകുന്നുമില്ല. ടെർമിനലിന്റെ എതിർഭാഗത്ത് വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വശത്ത് സ്ഥാപിച്ചിരുന്ന ലൈറ്റുകളെല്ലാം പറിഞ്ഞു തൂങ്ങിയ നിലയിലാണ്. രാത്രി സമീപത്തെ കടകൾ അടയ്ക്കുന്നതോടെ ഇവിടെ വെളിച്ചത്തിന്റെ തരി പോലുമില്ല. രാത്രി ബസ് കാത്തുനിൽക്കുന്നവർ ഇരുട്ടിൽ ഭയപ്പെട്ട് നിൽക്കുകയാണ്.മുൻപ് പലതവണ സ്റ്റാൻഡുമായി ബന്ധപ്പെട്ട് ഒട്ടേറെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com