ADVERTISEMENT

അടിമാലി ∙ സുഗമമായ ഗതാഗതത്തിനും കാൽനടയാത്രയ്ക്കും ഭീഷണി ഉയർത്തി അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലും ഒട്ടേറെ വൻ മരങ്ങൾ. ഇവ മുറിച്ചു നീക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന ആവശ്യം പരിഹാരമില്ലാതെ തുടരുന്നത് അപകടങ്ങൾ വർധിക്കാൻ കാരണമായി. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിന് സമീപം വൻ മരം കടപുഴകി സ്വകാര്യ ബസിനു മുകളിലേക്കു വീണ് യാത്രക്കാരിക്ക് പരുക്കേറ്റിരുന്നു. രണ്ടാഴ്ച മുൻപ് ഈ മരത്തിന്റെ ശിഖരം അടർന്ന് ഓട്ടോറിക്ഷയിൽ പതിച്ച് അപകടമുണ്ടായി.

അപകടങ്ങൾ തുടർക്കഥയായി മാറുമ്പോളും അധികൃതർ ഉണർന്നു പ്രവർത്തിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയാണ്.കഴിഞ്ഞ ദിവസം കടപുഴകി വീണ മരത്തിനു സമീപം മുതൽ പൊളിഞ്ഞപാലം വരെ 6 വൻ മരങ്ങൾ ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കോളജ് കുന്ന് ജംക്‌ഷനിൽ നിൽക്കുന്ന മരങ്ങളുടെ ചുവട്ടിലാണ് എംബി കോളജ് വിദ്യാർഥികളുടെ ബസ് സ്റ്റോപ്. ഇതോടൊപ്പം എസ്എൻ പടിയിൽ നിൽക്കുന്ന മരവും അപകട ഭീഷണിയിലാണ്. 2 വർഷം മുൻപ് ഈ മരത്തിന്റെ ശിഖരം കാറിൽ പതിച്ച് മുൻവശത്തെ ചില്ല് തകർന്ന് യാത്രക്കാർക്കു പരുക്കേറ്റിരുന്നു.

അപകടാവസ്ഥയിൽ നിൽക്കുന്ന വൻ മരങ്ങളിൽ പലതും ചുവട് ഭാഗം ദ്രവിച്ച അവസ്ഥയിലാണ്. ഇതുസംബന്ധിച്ച് വനം, പഞ്ചായത്ത്, ദേശീയപാത, റവന്യു ഉദ്യോഗസ്ഥർ‌ക്ക് പലപ്പോഴും പരാതികൾ നൽകിയിട്ടുണ്ടെങ്കിലും വകുപ്പുകൾ തമ്മിൽ നടക്കുന്ന അധികാര തർക്കത്തെ തുടർന്ന് നടപടി നീളുകയാണ്. ഇതോടൊപ്പം ആയിരമേക്കർ, കത്തിപ്പാറ എന്നിവിടങ്ങളിലും വൻ മരങ്ങൾ ഗതാഗതത്തിനും കാൽനടയാത്രയ്ക്കും ഭീഷണിയായി മാറിയിട്ടുണ്ട്.

സ്കൂൾവളപ്പിലും മരഭീഷണി
അടിമാലി ഗവ. ഹൈസ്കൂൾ വളപ്പിൽ ഒരു ഡസനോളം വൻ മരങ്ങളാണ് അപകട ഭീഷണിയായുള്ളത്. ഇവ മുറിച്ചു നീക്കുന്നതിന് ഒരു വർഷം മുൻപ് സ്കൂൾ അധികൃതർ വിവിധ വകുപ്പുകൾക്ക് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഒരിടത്തു നിന്നും അനുകൂല നടപടി ഉണ്ടായില്ല. അധികൃതരുടെ അവഗണനയിൽ അപകടം മുന്നിൽ കണ്ടാണ് പിഞ്ചുകുട്ടികളും അധ്യാപകരും സ്കൂളിൽ എത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com