ജീവൻ കളയണോ കുഴി നന്നാക്കാൻ? വെങ്ങല്ലൂർ – ഊന്നുകൽ റോഡിലെ പ്ലാവിൻചുവട് ജംക്ഷനിൽ അപകടക്കുഴി
Mail This Article
വെങ്ങല്ലൂർ∙ ‘രണ്ടു കുഴികളിൽ ഓരോ ജീവൻ പൊലിഞ്ഞതിനു ശേഷമാണ് അതു നികത്തിയത്. ഈ കുഴിയിൽ ഒരാൾ ജീവൻ കളയണോ ഇതു നികത്താൻ’ വെങ്ങല്ലൂർ നിവാസികളുടെ ചോദ്യം അധികൃതരോടാണ്. വെങ്ങല്ലൂർ – ഊന്നുകൽ റോഡിലെ പ്ലാവിൻചുവട് ജംക്‌ഷനിലാണ് കാലങ്ങളായി ഈ കുഴി അപകടഭീഷണിയുയർത്തി നിൽക്കുന്നത്. 3 വർഷത്തിനുള്ളിൽ 2 ജീവനുകളാണ് ഈ പരിസരത്ത് റോഡിലെ കുഴികളിൽ ഇരുചക്രവാഹനം പതിച്ചുണ്ടായ അപകടത്തിൽ നഷ്ടമായത്. ഇതിനു പിന്നാലെ ഈ കുഴികൾ അടയ്ക്കുകയും ചെയ്തു. സംസ്ഥാന പാതയായിട്ടു കൂടി ബന്ധപ്പെട്ട അധികൃതർ തികഞ്ഞ അലംഭാവം കാണിക്കുന്നതിനോടാണ് ജനം പ്രതിഷേധം പ്രകടിപ്പിക്കുന്നത്.
പല തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. വളവും ഇറക്കവുമുള്ള ഭാഗമായതിനാൽ കുഴി ഡ്രൈവറുടെ കണ്ണിൽ പെടുമ്പോഴേക്കും വാഹനം കുഴിയിൽ വീഴും. റോഡിന് വീതി കുറവായതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലേക്കുള്ള പ്രധാന പാതയാണെങ്കിലും ലോഫ്ലോർ ബസുകളടക്കം ഉയരക്കുറവുള്ള വാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാനാകാത്തതിനാൽ കോതമംഗലം വഴി കിലോമീറ്ററുകൾ അധികം ചുറ്റിപ്പോകുന്നത് പതിവായെന്ന് നാട്ടുകാർ പറയുന്നു. ഹൈറേഞ്ചിലേക്കുള്ള പ്രധാന പാതകളിലൊന്ന് എന്ന നിലയ്ക്ക് എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്തി യാത്രാദുരിതം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.