വയനാടിന്റെ വേദന അരങ്ങില് അവതരിപ്പിച്ച് നെടുങ്കണ്ടം ബിഎഡ് കോളജ്
Mail This Article
നെടുങ്കണ്ടം ∙ വയനാട് ദുരന്തം പ്രമേയമാക്കി നാടകം അവതരിപ്പിച്ച് നെടുങ്കണ്ടം ബിഎഡ് കോളജ്. നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ.ബേബിക്കുള്ള സ്മരണാഞ്ജലിയായിക്കൂടിയാണ് കോളജിലെ ക്യാംപസ് തിയറ്റർ ‘ചൂറ എറിയാനായ് ഞാൻ ഈ മലയുടെ മുകളിൽ നിൽക്കുകയാണ്’ എന്ന നാടകം അവതരിപ്പിച്ചത്. കെ.ജെ.ബേബിയുടെ ‘മാവേലി മൻറം’ എന്ന നോവലിലെ ഒരു കഥാസന്ദർഭത്തെ അവലംബമാക്കിയായിരുന്നു നാടകം. പ്രകൃതിദുരന്തങ്ങളും കേരളത്തിലെ സമകാലിക സാമൂഹിക ജീവിത സാഹചര്യങ്ങളുമാണ് പ്രമേയം.
പ്രിൻസിപ്പൽ ഡോ.രാജീവ് പുലിയൂരിന്റെ സംഘാടനത്തിൽ അഞ്ചുദിവസമായി നടന്ന നാടകക്കളരിയിൽ പ്രശസ്ത നാടകകാരൻ എം.പാർഥസാരഥിയാണ് നാടകം സംവിധാനം ചെയ്തത്. സിനിമ, സീരിയൽ താരം രഞ്ജിത് ചെങ്ങമനാടും ക്യാംപിൽ പങ്കെടുത്തു. കോളജിലെ ആർട്ട് അധ്യാപകൻ അനൂപ് ജി കോ ഓർഡിനേറ്ററായും അരുൺ തറയൻ കൺവീനറായും പ്രവർത്തിച്ചു.
അധ്യാപകരും വിദ്യാർഥികളും ക്യാംപിൽ പങ്കാളികളായി. ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകാവതരണത്തിനു ശേഷം വിദ്യാർഥികളുടെ സോളോ പെർഫോമൻസും അരങ്ങേറി. ആതിര ഹരി, അഞ്ജലി ആർ. പ്രസാദ്, പവിത്ര എസ്., ശിൽപ തോമസ്, ഐശ്വര്യ കെ.എം (ഇംഗ്ലിഷ്) എന്നിവരുടെ അവതരണം മികച്ച നിലവാരം പുലർത്തി. രാമകൃഷ്ണൻ കുമരനല്ലൂർ, അമ്മു ദീപ, കെ.ടി.രാജീവ് എന്നിവരുടെ കവിതകളെ ആസ്പദമാക്കിയായിരുന്നു സോളോ പെർഫോമൻസ്. ചെറുകാടിന്റെ കഥയായ ‘ഊണിന് നാലണ’ പാർഥസാരഥിയുടെ സോളോ പെർഫോമൻസായും അരങ്ങേറി.
കേരളത്തിലെ അധ്യാപന രംഗത്തെയും നാടകരംഗത്തേയും ആദ്യ സംരഭമാണ് നെടുങ്കണ്ടം ബിഎഡ് കോളജിന്റെ ക്യാംപസ് നാടകപ്രവർത്തനമെന്ന് നാടകപ്രവർത്തകൻ ഇ.ജെ.ജോസഫ് പറഞ്ഞു. നെടുങ്കണ്ടം ഫെയ്സ് സാംസ്കാരിക സമിതി പ്രസിഡന്റും ഹെഡ്മാസ്റ്ററുമായിരുന്ന ടോം ലൂക്കോസ് മുഖ്യാതിഥിയായിരുന്നു.