ADVERTISEMENT

രാജകുമാരി∙ ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ഉൾപ്പെടുന്ന ചൊക്രമുടിയിലെ അനധികൃത നിർമാണവുമായി ബന്ധപ്പെട്ട് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഗുരുതര കുറ്റകൃത്യങ്ങൾ. ഉത്തരമേഖലാ ഐജി കെ.സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘമാണു സ്ഥല പരിശോധനയും അന്വേഷണവും പൂർത്തിയാക്കിയത്. വിവാദ ഭൂമിയിലേക്ക് ഒന്നേകാൽ കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമിച്ചതു സ്വാഭാവിക പുൽമേടുകളും പാറക്കൂട്ടങ്ങളുമുള്ള സ്ഥലത്തു കൂടിയാണ്. ഇവിടെ കാർഷിക പ്രവർത്തനങ്ങളോ ആൾത്താമസമോ ഇല്ല. ഈ സ്ഥലത്തു നിന്നും പാറ ഖനനം ചെയ്തത് അനധികൃതമായാണ്. 25 ഏക്കറോളം വരുന്ന പുൽമേട്ടിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിളക്കിയതു പാരിസ്ഥിതിക ആഘാതത്തിന് കാരണമായി. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചിട്ടുണ്ട്.

സ്ഫോടനത്തിന് ഉപയോഗിച്ച ഇലക്ട്രിക് കേപ്പിന്റെ അവശിഷ്ടങ്ങൾ സ്ഥലത്തു  കണ്ടെത്തി. ഇത് കേരള മൈനർ മിനറൽസ് കൺസഷൻ ചട്ടം 2015 ന്റെ ലംഘനമാണ്. റോഡ് നിർമിക്കാനായി വലിയ ഉരുളൻ കല്ലുകൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കിയിട്ടിരിക്കുന്നത് കുത്തനെയുള്ള ഈ ഭൂമിയുടെ താഴെയുള്ള താമസക്കാർക്കു ഭീഷണിയാണ്. ചൊക്രമുടി മലനിരയുടെ മുകളിൽ നിന്ന് ഒഴുകി വരുന്ന നിരവധി നീർച്ചാലുകൾക്കു കുറുകെയാണു പാറ ഖനനം നടത്തിയതും റോഡുകൾ നിർമിച്ചിട്ടുള്ളതും.ഇത് ഭാവിയിൽ മലയിടിച്ചിലിനു കാരണമായേക്കാം. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്  ആന, കാട്ടുപോത്ത്, വരയാട് തുടങ്ങിയ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു

ഇവിടെയുണ്ടായിരുന്ന ധാരാളം കാട്ടുമരങ്ങളും യൂക്കാലിപ്റ്റസ് മരങ്ങളും മുറിച്ചു മാറ്റിയശേഷം കുറ്റികൾ പിഴുതു കളഞ്ഞത് മൂലം സർക്കാരിന് വൻ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇവിടെ അനധികൃതമായും അശാസ്ത്രീയമായും നിർമിച്ച തടയണ താഴ്ഭാഗത്തെ 200ൽപരം പട്ടികജാതി /പട്ടികവർഗ്ഗ കുടുംബങ്ങൾ ഉൾപ്പെടെ 300 ഓളം കുടുംബങ്ങൾക്ക് ഭീഷണിയാണ്. സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി ഉൾപ്പെടെയുള്ള ജൈവവൈവിധ്യം രാസവസ്തുക്കൾ ഉപയോഗിച്ചു നശിപ്പിച്ചിട്ടുണ്ട്. 354.5900 ഹെക്ടർ (876 ഏക്കർ) പാറ പുറമ്പോക്കിൽ ഉൾപ്പെടുത്തിയാണു പട്ടയം ഉണ്ടെന്നു കൈവശക്കാരൻ അവകാശപ്പെടുന്ന ഭൂമിയുടെ സർവേ സ്കെച്ച് താലൂക്ക് സർവേയർ തയാറാക്കിയതെന്നും സർക്കാർ ഭൂമിയിലെ കയ്യേറ്റമൊഴിപ്പിച്ച് കയ്യേറ്റക്കാർക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

രാമകൃഷ്ണൻ സർക്കാർ ഭൂമി കൈവശപ്പെടുത്തിയത് സിപിഎം അംഗമായിരിക്കെയെന്ന് സിപിഐ രാജകുമാരി∙ ചൊക്രമുടിയിൽ ബൈസൺവാലി മുൻ പഞ്ചായത്ത് പ്രസിഡന്റായ എം.ആർ. രാമകൃഷ്ണൻ സർക്കാർ ഭൂമി കൈവശപ്പെടുത്തിയത് സിപിഎം അംഗമായിരിക്കെ ആണെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ പറഞ്ഞു.ചൊക്രമുടിയിലെ കയ്യേറ്റ ഭൂമി സന്ദർശിച്ചപ്പോഴാണ് സലിംകുമാർ ഈ ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ വർഷം 12 ഏക്കറോളം സർക്കാർ ഭൂമി 7 ലക്ഷം രൂപയ്ക്കു സിബി ജോസഫ് എന്നയാൾക്ക് കൈമാറ്റം ചെയ്തയാളാണ് എം.ആർ.രാമകൃഷ്ണൻ.

ചൊക്രമുടിയിൽ അനധികൃത നിർമാണം നടത്തിയതിൽ അന്വേഷണം നേരിടുന്നയാളാണ് അടിമാലി സ്വദേശിയായ സിബി ജോസഫ്.  ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം, അനധികൃത നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറിക്കും റവന്യു മന്ത്രിക്കും പങ്കുണ്ടെന്ന് സിബി ജോസഫ് തന്നോട് പറഞ്ഞതായി അടുത്തിടെ സിപിഎം വിട്ട് സിപിഐയിലെത്തിയ എം.ആർ.രാമകൃഷ്ണൻ ആരോപിച്ചിരുന്നു. രാമകൃഷ്ണന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും താനുമൊത്ത് റവന്യു മന്ത്രിയെ കണ്ടിട്ടില്ലെന്നും സിബി ജോസഫ് പറഞ്ഞിട്ടുണ്ടെന്നും കെ. സലിംകുമാർ പറഞ്ഞു.

രാമകൃഷ്ണൻ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് മറ്റുചില കോൺഗ്രസ് നേതാക്കൾക്കും കയ്യേറ്റ ഭൂമിയുണ്ടെന്നും സലിംകുമാർ പറഞ്ഞു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ.അഷറഫിനൊപ്പമാണ് കെ.സലിംകുമാർ ചൊക്രമുടിയിൽ സന്ദർശനം നടത്തിയത്.  സിപിഐ നേതാക്കളായ കെ.കെ.ശിവരാമൻ, ജയ മധു, പ്രിൻസ് മാത്യു, പി.പളനിവേൽ, സി.യു.ജോയി, കെ.എം.ഷാജി, ചന്ദ്രപാൽ, ബിനു സ്കറിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

English Summary:

A Special Investigation Team (SIT) has unearthed serious environmental offenses linked to illegal construction at Chokramudi in Kerala. Their investigation reveals illegal rock quarrying, destruction of natural grasslands, and the use of explosives.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com