പ്രതിരോധ പരിപാടികൾ നിർത്തി; കുട്ടികളിൽ മുണ്ടിനീര് രോഗം
Mail This Article
തൊടുപുഴ ∙ സർക്കാർതലത്തിൽ വാക്സീൻ പ്രതിരോധം നിർത്തിയതിന് പിന്നാലെ കുട്ടികളിൽ മുണ്ടിനീര് രോഗം വീണ്ടും . ഈ വർഷം ഇതുവരെ 42,306 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 6 വയസ്സിനു താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതൽ. മുണ്ടിനീര് വ്യാപിച്ചതിനെ തുടർന്ന് ഇടുക്കി ജില്ലയിൽ മൂന്നാർ, രാജകുമാരി, കമ്പംമെട്ട് മേഖലയിൽ സ്കൂളുകൾ അടച്ചിട്ടിരുന്നു. സ്വകാര്യ മേഖലയിൽ മാത്രം ഇപ്പോൾ ലഭ്യമായ എംഎംആർ (മീസിൽസ്, മംസ്, ആൻഡ് റൂബെല്ല) വാക്സീൻ ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് കിട്ടുന്നില്ലെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ.
കുഞ്ഞുങ്ങൾക്ക് ഒൻപതാം മാസത്തിൽ തന്നെ അഞ്ചാം പനിക്കുള്ള വാക്സിനൊപ്പം റൂബല്ല വാക്സിനും (എംആർ-മീസിൽസ് ആൻഡ് റൂബെല്ല വാക്സിൻ) എല്ലാ കുട്ടികൾക്കും നൽകുന്നുണ്ട്. മുൻപ് ഇവയ്ക്കൊപ്പം മുണ്ടിനീരിന്റെ വാക്സീനും നൽകിയിരുന്നു. യുണിവേഴ്സൽ ഇമ്യുണൈസേഷൻ പ്രോഗ്രാമിൽ മുണ്ടിനീര് രോഗം ഉൾപ്പെട്ടിട്ടില്ല. അതിനാലാണ് സർക്കാർ ആശുപത്രികളിൽ വാക്സീൻ സൗജന്യമായി ലഭിക്കാത്തത്. മൂന്നോ നാലോ വർഷത്തിലൊരിക്കൽ മുണ്ടിനീര് രോഗം ഇത്തരത്തിൽ കൂടുതലായി പകരാറുണ്ടെന്നും ജീവനാംശമുള്ള രോഗമല്ലാത്തതിനാലുമാണ് വാക്സീന് ഇപ്പോൾ പരിഗണന കിട്ടാതെ പോകുന്നതെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം.