നേര്യമംഗലം വനമേഖലയിൽ അപകടങ്ങൾ വർധിച്ചു
Mail This Article
അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം വനമേഖലയിൽ ഓണത്തോടനുബന്ധിച്ചു മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ തിരക്കിനൊപ്പം അപകടങ്ങളും വർധിച്ചു. പാതയുടെ ശോച്യാവസ്ഥയാണു വാഹന അപകടങ്ങൾക്ക് കാരണമാകുന്നത്. നേര്യമംഗലം റാണിക്കല്ലിനു സമീപം തിങ്കളാഴ്ച സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചു 2 യുവാക്കളുടെ ജീവനുകളാണ് വനമേഖലയിൽ പൊലിഞ്ഞത്. റോഡിൽ പതിയിരിക്കുന്ന അപകടാവസ്ഥ അറിയാതെ കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
കൊച്ചി– മൂന്നാർ പാതയുടെ നവീകരണവുമായി ബന്ധപ്പെട്ടുള്ള നിർമാണ ജോലികൾ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കീ.മീ ദൂരത്തിലെ വനമേഖലയിൽ നടക്കുന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാണെങ്കിലും വനംവകുപ്പ് നിഷേധാത്മക നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ഇതോടെ പാതയോരം ഇടിഞ്ഞും മുൾപ്പടർപ്പു റോഡിലേക്ക് പടർന്നു പന്തലിച്ചും കിടക്കുന്നത് സുഗമമായ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതാണ് ഓണത്തോടനുബന്ധിച്ച് തിരക്കു കൂടിയപ്പോൾ അപകടങ്ങളും വർധിക്കാൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
നേര്യമംഗലം വനമേഖലയിലൂടെ ദേശീയ പാത കടന്നു പോകുന്ന 14.5 കീ.മീ ദൂരത്തിനു വനം വകുപ്പിന് അവകാശം ഇല്ലെന്നും പാതയുടെ നവീകരണ ജോലികൾ തടസ്സപ്പെടുത്തരുതെന്നും 3 മാസം മുൻപ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഉത്തരവ് നടപ്പാക്കാൻ ജില്ല ഭരണകൂടം തയാറാകാത്തതാണ് പാതയുടെ നവീകരണ പ്രവൃത്തികൾക്ക് തടസ്സമായിരിക്കുന്നത്.
ഇതോടൊപ്പം ദേശീയ പാതയോരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കിഫ ഭാരവാഹികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവിന് വില കൽപിക്കാൻ വനംവകുപ്പ് കൂട്ടാക്കിയിട്ടില്ല.
അടുത്ത നാളിൽ അടിമാലി സ്വദേശി സന്തോഷ് മാധവൻ ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഒരു മാസത്തിനകം അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളുടെ എണ്ണവും ഇവ മുറിച്ചു നീക്കാൻ നടപടിയും സ്വീകരിക്കണമെന്ന കോടതി ജില്ലാ ഭരണകൂടത്തോട് നിർദേശിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. ദേശീയപാത കടന്നു പോകുന്ന നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ പാതയുടെ ശോച്യാവസ്ഥയെ തുടർന്നാണ് അപകടങ്ങൾ വർധിക്കുന്നത്. ജനപ്രതിനിധികളുടെ അഭിപ്രായത്തിന് വില കൽപിക്കാത്ത നിലപാടാണ് വനം വകുപ്പിന്റേത് എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് പാതയുടെ നവീകരണ ജോലികൾക്ക് നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.