ബസ് സ്റ്റാൻഡിനുള്ള സ്ഥലം കാടുകയറി; ബസുകൾ പാർക്ക് ചെയ്യുന്നത് തോന്നുംപടി
Mail This Article
അടിമാലി ∙ ബസ് സ്റ്റാൻഡ് നിർമാണത്തിനു വേണ്ടി റേഷൻകട സിറ്റിയിൽ മാങ്കുളം പഞ്ചായത്ത് കണ്ടെത്തിയ സ്ഥലം കാടുകയറി നശിക്കുന്നു. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ടൗണിലെ റോഡരികിൽ പാർക്ക് ചെയ്യുന്നത് മൂലം ഗതാഗതക്കുരുക്ക് നിത്യ സംഭവമായി മാറുകയാണ്.6 വർഷം മുൻപാണ് മുൻ പഞ്ചായത്ത് ഭരണസമിതി 80 ലക്ഷം രൂപ മുടക്കി റേഷൻകട സിറ്റിയിൽ 80 സെന്റ് ഭൂമി ബസ് സ്റ്റാൻഡിനു വേണ്ടി വാങ്ങിയത്. തുടർന്ന് സ്ഥലം നിരപ്പാക്കുന്നതിനും മറ്റും 10 ലക്ഷം രൂപ അനുവദിച്ച് പണികൾ ആരംഭിച്ചു. എന്നാൽ കരാറുകാരൻ പാതി വഴിയിൽ നിർമാണ ജോലികൾ അവസാനിപ്പിച്ചു. ഇതിനിടെ ബസ് സ്റ്റാൻഡ് നിർമാണത്തിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം അനുവദിച്ചതായി പ്രചാരണം നടന്നെങ്കിലും നടപടി ഉണ്ടായില്ല.ആനക്കുളം ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലേക്ക് സഞ്ചാരികളുടെ തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇവിടേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം അനുദിനം കൂടുകയാണ്. ഈ സാഹചര്യത്തിൽ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കാൻ പഞ്ചായത്ത് ഭരണ സമിതി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.