തൊഴിലുറപ്പ് ജോലി നിഷേധിക്കുന്നെന്ന് പരാതി; പഞ്ചായത്ത് ഓഫിസിൽ സമരവുമായി വയോധിക
Mail This Article
നെടുങ്കണ്ടം ∙ ഏക വരുമാന മാർഗമായി തൊഴിലുറപ്പ് ജോലി 8 മാസമായി നിഷേധിക്കുകയാണെന്ന പരാതിയുമായി പഞ്ചായത്ത് ഓഫിസിനു മുൻപിൽ വയോധികയുടെ സമരം. പാമ്പാടുംപാറ പഞ്ചായത്ത് അഞ്ചാം വാർഡിലെ താമസക്കാരി പുതുപ്പറമ്പിൽ ലക്ഷ്മിക്കുട്ടിയമ്മയാണ് (74) മാസങ്ങളായി തൊഴിലുറപ്പിൽ ജോലി നിഷേധിക്കുന്നതായി ആരോപിച്ച് പഞ്ചായത്തിന് മുൻപിൽ സമരം തുടങ്ങിയത്. ഒട്ടേറെ പരാതികൾ നൽകിയെങ്കിലും പരിഹാരമാകാത്തതിനാൽ പ്രധാനമന്ത്രിക്ക് പരാതി നൽകിയതായും ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു.
മുൻപ് തൊഴിലുറപ്പ് ജോലികളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുകയും പരാതി നൽകുകയും ചെയ്തതിന് പഞ്ചായത്ത് പ്രതികാര നടപടിയായി ജോലി നിഷേധിക്കുകയാണ്.
നെടുങ്കണ്ടം പൊലീസ് എസ്ഐ ടി.എസ്.ജയകൃഷ്ണന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയ്ക്കൊടുവിൽ നഷ്ടമായ തൊഴിൽദിനങ്ങൾക്ക് തൊഴിൽ രഹിത വേതനം അനുവദിക്കുന്നതിനും പുതിയ മസ്ട്രോളിൽ പേര് ചേർക്കുന്നതിനും അപേക്ഷ നൽകിയാണ് ലക്ഷ്മിക്കുട്ടിയമ്മ സമരം അവസാനിപ്പിച്ചത്.
അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷം 85 തൊഴിൽ ദിനങ്ങൾ ഇവർ ജോലി ചെയ്തെന്നും ഓഗസ്റ്റ് മാസം അനുവദിച്ച മസ്ട്രോളിൽ പേര് ചേർത്തിട്ടും ഇവർ ജോലിക്ക് എത്തിയില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഷിഹാബ് പറഞ്ഞു. ഇവരുടെ പേര് ചേർത്താൽ മറ്റുള്ളവർ ജോലി ചെയ്യാൻ തയാറാകുന്നില്ലെന്നും സമരം രാഷ്ട്രീയ പ്രേരിതമാണെന്നും എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതി പറഞ്ഞു.