വണ്ണപ്പുറം–ചേലച്ചുവട് റോഡ്: യാത്രക്കാർ സൂക്ഷിക്കുക, അപകടം വളവിലുണ്ട്
Mail This Article
വണ്ണപ്പുറം∙ ആലപ്പുഴ–മധുര സംസ്ഥാന പാതയുടെ ഭാഗമായ വണ്ണപ്പുറം–ചേലച്ചുവട് റോഡിൽ അപകടങ്ങൾ ആവർത്തിക്കുന്നു. അപകടങ്ങൾ തടയാൻ അധികൃതർ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നാണു യാത്രക്കാരുടെയും നാട്ടുകാരുടെയും പരാതി. മാസങ്ങൾക്കു മുൻപ് കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കാഷ് ബാരിയറിൽ ഇടിച്ചു ഒട്ടേറെ യാത്രക്കാരുടെ ജീവനാണ് രക്ഷപ്പെട്ടത്.
ആറോളം ഹെയർ പിൻ വളവുകളാണ് കള്ളിപ്പാറ മേഖലയിലുള്ളത്. ഈ വളവുകളിൽ റോഡിന് തീർത്തും വീതി കുറവാണ്. കൂടാതെ കമ്പകക്കാനം മുതൽ കള്ളിപ്പാറ വരെയുള്ള റോഡിന്റെ ഇരു വശങ്ങളിലും കാടും പള്ളയും മൂടി റോഡിന്റെ അരിക് പോലും മനസ്സിലാക്കാൻ പറ്റുന്നില്ലെന്നാണു ഡ്രൈവർമാർ പറയുന്നത്. കുത്തനെയുള്ള ഇറക്കത്തിലും വളവിലും വലിയ വാഹനങ്ങൾക്കു സൈഡ് കൊടുക്കുമ്പോഴാണ് കൂടുതൽ അപകടങ്ങളും ഉണ്ടാകുന്നത്.
ഈ മേഖലകളിൽ വഴിവിളക്കുകൾ പോലുമില്ല. റോഡിനു സംരക്ഷണ ഭിത്തി ഇല്ലാത്തതുമൂലം അപകടസാധ്യത കൂടുതലാണ്. ഇതിലൂടെ ആദ്യമായി വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് അപകട സൂചന കാണിക്കുന്ന ബോർഡുകളും ഇല്ല. അടിയന്തരമായി റോഡ് അരികിലുള്ള കാട് നീക്കം ചെയ്യണമെന്നാണു ഡ്രൈവർമാരുടെ ആവശ്യം.
രാത്രി എന്തെങ്കിലും അപകടമുണ്ടായാൽ വെളിച്ചമില്ലാത്തതുകൊണ്ട് എവിടെയാണെന്നു പോലും കണ്ടെത്താൻ കഴിയുന്നില്ലെന്നാണു യാത്രക്കാർ പറയുന്നത്.
എല്ലാ വളവുകളിലും റോഡിന് ക്രാഷ് ബാരിയർ സ്ഥാപിക്കുകയും റോഡിൽ സംരക്ഷണഭിത്തി നിർമിക്കുകയും ചെയ്യണമെന്നാണു യാത്രക്കാരുടെ ആവശ്യം.