ഓട്ടോ തടഞ്ഞ് സ്ത്രീയെ മർദിച്ച സംഭവം; വസ്ത്രം വലിച്ചുകീറി ദൃശ്യം ചിത്രീകരിക്കാൻ ശ്രമമെന്ന് പരാതി: 4 പേർ അറസ്റ്റിൽ
Mail This Article
തൊടുപുഴ ∙ ഓട്ടോയിൽ യാത്ര ചെയ്ത സ്ത്രീയെ പിന്തുടർന്നെത്തി വാഹനം തടഞ്ഞ് നിർത്തി മർദിച്ച സംഭവത്തിൽ 4 പേരെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കോലാനി ചേരി ഭാഗത്ത് താമസിക്കുന്ന കോതായിക്കുന്നേൽ വീട്ടിൽ കെ.എം.മുജീബ് (34), പാറപ്പുഴയിൽ വീട്ടിൽ പി.ഡി.ഫ്രാൻസിസ് (47), ചിറവേലിൽ വീട്ടിൽ ഹരിനാരായണൻ (49), കരിമണ്ണൂർ മനയ്ക്കപ്പാടം കൊച്ചുവീട്ടിൽ കെ.കെ.ബഷീർ (53) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നാലരയോടെ ഗാന്ധി സ്ക്വയറിൽനിന്ന് ഓട്ടോയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തുള്ള പള്ളിക്കടുത്ത് എത്തിയപ്പോഴാണ് അതിക്രമം എന്നു സ്ത്രീ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾ വന്ന വാഹനം മുന്നിലിട്ട് ഓട്ടോ തടയുകയും പ്രതികളിലൊരാൾ ഓട്ടോയിലേക്ക് കയറി മർദിച്ച് വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചു.അക്രമം തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ മറ്റു പ്രതികൾ ചേർന്ന് ഭീഷണിപ്പെടുത്തുകയും താക്കോൽ ഊരി വാങ്ങുകയും ചെയ്തു. ഇതിനിടെ സ്ത്രീയുടെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു.
ഭീഷണിപ്പെടുത്തി ഫോൺ നമ്പർ വാങ്ങിയ പ്രതികൾ വിളിക്കുമ്പോൾ പറയുന്ന സ്ഥലത്ത് എത്തണമെന്നും ആവശ്യപ്പെട്ടു.മറ്റാളുകൾ ശ്രദ്ധിക്കുമെന്ന് കണ്ട് ഓട്ടോയ്ക്ക് പുറത്തു നിന്ന പ്രതികൾ തടസ്സം വച്ചിരുന്ന വാഹനം അൽപം മാറ്റിയപ്പോൾ ഓട്ടോ ഡ്രൈവർ പഴ്സിലുണ്ടായിരുന്ന സ്പെയർ താക്കോൽ ഉപയോഗിച്ച് വേഗത്തിൽ വാഹനം മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന പ്രതികളിൽ ഒരാളെയും കൊണ്ടാണ് വാഹനം മുന്നോട്ട് ഓടിച്ചത്. കുറച്ച് ദൂരം പോയ ശേഷമാണ് ഓട്ടോയിൽനിന്നു പ്രതിയെ ഇറക്കിവിട്ടതെന്നും സ്ത്രീ പൊലീസിന് മൊഴി നൽകി. തുടർന്ന് കെഎസ്ആർടിസി ബസിൽ കയറി വീട്ടിലെത്തിയ സ്ത്രീ വ്യാഴാഴ്ച ഭർത്താവുമൊന്നിച്ച് തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഓട്ടോ ഡ്രൈവറിൽനിന്നു പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് 4 പേരെയും പിടികൂടി. ഇവരെ ഇന്നലെ വൈകിട്ട് നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.