ADVERTISEMENT

മറയൂർ ∙ കാന്തല്ലൂർ പഞ്ചായത്തിലെ ജനവാസമേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താനുള്ള ശ്രമവുമായി വനംവകുപ്പ്. ജനവാസമേഖലയിൽ നിലയുറപ്പിച്ച 3 കാട്ടാനകളിൽ 2 എണ്ണം കാരയൂർ ചന്ദന റിസർവിലുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ആനമുടി ചോലയിലെ വനപ്രദേശത്തിന് സമീപത്ത് കൂടുതൽ കാട്ടാനകളുണ്ടെന്നാണു സൂചനയെന്ന് മറയൂർ‌ ‍ഡിഎഫ്ഒ പി.ജെ.ഷുഹൈബ് പറഞ്ഞു.കാന്തല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാനശല്യം കാരണം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച കർഷകനെ കാട്ടാന ആക്രമിച്ചതിനെ തുടർന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ മൂന്നുദിവസം പയസ് നഗറിലെ കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.

തുടർന്ന് ബുധനാഴ്ച ജില്ലാ കലക്ടർ വിഡിയോ കോൺഫറൻസ് വഴിയും ദേവികുളം തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നേരിട്ടെത്തിയും നടത്തിയ ചർച്ചയിലാണ് വിവിധ തീരുമാനങ്ങളോടെ സമരം അവസാനിപ്പിച്ചത്.കാട്ടാനകളെ ചിന്നാർ വനത്തിലേക്ക് ഓടിക്കുമെന്നായിരുന്നു പ്രധാന തീരുമാനം. വ്യാഴാഴ്ച നടത്തിയ ദൗത്യത്തിൽ മൂന്ന് കാട്ടാനകളെ പട്ടിശേരി അണക്കെട്ട് ഭാഗത്തുനിന്ന് കുണ്ടക്കാട് വരെ എത്തിച്ചു. ആർആർടി ടീം ഇവയെ നിരീക്ഷിക്കുന്നുണ്ട്.

കീഴാന്തൂരിലും കാട്ടാന
ഇന്നലെ അതിരാവിലെ മൂന്നുമണിയോടെ കീഴാന്തൂരിൽ പ്രഭുവിന്റെ വീടിന് സമീപം എത്തിയ ഒരു കൊമ്പനും പിടിയാനയും വേലി തകർത്ത് കൃഷിയിടത്തിൽ ഇറങ്ങി വ്യാപകമായി ബീൻസ് കൃഷി നശിപ്പിച്ചു. ഒരു മണിക്കൂറിനു ശേഷമാണ് ഇവ പോയത്. ഇവയെ ഇന്നലെ പകൽ കുളച്ചിവയൽ ഭാഗത്തെ ചോലയിൽ നിൽക്കുന്നതായി വനംവകുപ്പ് കണ്ടെത്തി.

മോഴയാന വീണ്ടും
തിങ്കളാഴ്ച രാവിലെ കർഷകനെ ആക്രമിച്ച മോഴയാന ഇന്നലെ ഉച്ചയ്ക്ക് പുതുവെട്ട് ഭാഗത്തിറങ്ങി. ഇടക്കടവ്, പുതുവെട്ട്, പാമ്പൻപാറ ഭാഗത്താണ് മോഴയാന കൂടുതൽ സമയം ചെലവഴിക്കുന്നത്. ഈ ആനയ്ക്ക് ശാരീരിക അസ്വസ്ഥതയുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആനയെ തുരത്താൻ ശ്രമിക്കവേ വനപാലകരെ ആന തിരിച്ചോടിച്ചിരുന്നു.

ഇന്നലെ പകൽ സമയത്ത് ഇടക്കടവ് പുതുവെട്ട് ഭാഗത്ത് നിന്നിരുന്ന മോഴയാന
ഇന്നലെ പകൽ സമയത്ത് ഇടക്കടവ് പുതുവെട്ട് ഭാഗത്ത് നിന്നിരുന്ന മോഴയാന

മറയൂരിലും ഇറങ്ങി
കഴിഞ്ഞദിവസം രാത്രി മറയൂർ ടൗണിന് സമീപം എത്തിയ ഒറ്റയാൻ ബാബു നഗർ, മറയൂർ കോളനി വരെയെത്തി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് രാത്രി ഒൻപതരയോടെയാണ് ഒറ്റയാൻ എത്തിയത്. ഓടിച്ചപ്പോൾ കരിമ്പിൻ തോട്ടത്തിൽ കയറി മറഞ്ഞു.`

English Summary:

The Forest Department is attempting to relocate wild elephants that have been terrorizing residents of the Kanthalloor panchayat in Kerala, India. Two of the elephants have been tracked to the Karayoor Sandalwood Reserve, and there are indications that more elephants are present in the Aanai Mudi Shola forest area. The situation has brought life to a standstill in parts of the panchayat, with residents demanding action from authorities after a recent elephant attack on a farmer.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com