തുരത്തിയോടിക്കാൻ വനംവകുപ്പ്; വീണ്ടുമെത്തി കാട്ടാനകൾ
Mail This Article
മറയൂർ ∙ കാന്തല്ലൂർ പഞ്ചായത്തിലെ ജനവാസമേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താനുള്ള ശ്രമവുമായി വനംവകുപ്പ്. ജനവാസമേഖലയിൽ നിലയുറപ്പിച്ച 3 കാട്ടാനകളിൽ 2 എണ്ണം കാരയൂർ ചന്ദന റിസർവിലുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ആനമുടി ചോലയിലെ വനപ്രദേശത്തിന് സമീപത്ത് കൂടുതൽ കാട്ടാനകളുണ്ടെന്നാണു സൂചനയെന്ന് മറയൂർ ഡിഎഫ്ഒ പി.ജെ.ഷുഹൈബ് പറഞ്ഞു.കാന്തല്ലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാനശല്യം കാരണം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച കർഷകനെ കാട്ടാന ആക്രമിച്ചതിനെ തുടർന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ മൂന്നുദിവസം പയസ് നഗറിലെ കാന്തല്ലൂർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.
തുടർന്ന് ബുധനാഴ്ച ജില്ലാ കലക്ടർ വിഡിയോ കോൺഫറൻസ് വഴിയും ദേവികുളം തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നേരിട്ടെത്തിയും നടത്തിയ ചർച്ചയിലാണ് വിവിധ തീരുമാനങ്ങളോടെ സമരം അവസാനിപ്പിച്ചത്.കാട്ടാനകളെ ചിന്നാർ വനത്തിലേക്ക് ഓടിക്കുമെന്നായിരുന്നു പ്രധാന തീരുമാനം. വ്യാഴാഴ്ച നടത്തിയ ദൗത്യത്തിൽ മൂന്ന് കാട്ടാനകളെ പട്ടിശേരി അണക്കെട്ട് ഭാഗത്തുനിന്ന് കുണ്ടക്കാട് വരെ എത്തിച്ചു. ആർആർടി ടീം ഇവയെ നിരീക്ഷിക്കുന്നുണ്ട്.
കീഴാന്തൂരിലും കാട്ടാന
ഇന്നലെ അതിരാവിലെ മൂന്നുമണിയോടെ കീഴാന്തൂരിൽ പ്രഭുവിന്റെ വീടിന് സമീപം എത്തിയ ഒരു കൊമ്പനും പിടിയാനയും വേലി തകർത്ത് കൃഷിയിടത്തിൽ ഇറങ്ങി വ്യാപകമായി ബീൻസ് കൃഷി നശിപ്പിച്ചു. ഒരു മണിക്കൂറിനു ശേഷമാണ് ഇവ പോയത്. ഇവയെ ഇന്നലെ പകൽ കുളച്ചിവയൽ ഭാഗത്തെ ചോലയിൽ നിൽക്കുന്നതായി വനംവകുപ്പ് കണ്ടെത്തി.
മോഴയാന വീണ്ടും
തിങ്കളാഴ്ച രാവിലെ കർഷകനെ ആക്രമിച്ച മോഴയാന ഇന്നലെ ഉച്ചയ്ക്ക് പുതുവെട്ട് ഭാഗത്തിറങ്ങി. ഇടക്കടവ്, പുതുവെട്ട്, പാമ്പൻപാറ ഭാഗത്താണ് മോഴയാന കൂടുതൽ സമയം ചെലവഴിക്കുന്നത്. ഈ ആനയ്ക്ക് ശാരീരിക അസ്വസ്ഥതയുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആനയെ തുരത്താൻ ശ്രമിക്കവേ വനപാലകരെ ആന തിരിച്ചോടിച്ചിരുന്നു.
മറയൂരിലും ഇറങ്ങി
കഴിഞ്ഞദിവസം രാത്രി മറയൂർ ടൗണിന് സമീപം എത്തിയ ഒറ്റയാൻ ബാബു നഗർ, മറയൂർ കോളനി വരെയെത്തി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് രാത്രി ഒൻപതരയോടെയാണ് ഒറ്റയാൻ എത്തിയത്. ഓടിച്ചപ്പോൾ കരിമ്പിൻ തോട്ടത്തിൽ കയറി മറഞ്ഞു.`