ADVERTISEMENT

കൊല്ലൂർ ∙ ഭക്തജനങ്ങളെ കാണാനായി പുതുരഥത്തിൽ മൂകാംബിക ദേവി എഴുന്നള്ളിയതോടെ കൊല്ലൂരിൽ ബ്രഹ്മ രഥോത്സവത്തിന്റെ പ്രധാന ചടങ്ങുകൾ പൂർത്തിയായി. രഥോത്സവം കാണാനായി കേരളത്തിൽ നിന്ന് ഉൾപ്പെടെ ആയിരക്കണക്കിന് ഭക്തർ കൊല്ലൂരിലേക്ക് ഒഴുകിയെത്തി. ഈ മാസം 8ന് തുടങ്ങിയ രഥോത്സവ ചടങ്ങുകളിൽ അതിപ്രധാനമായ ഇന്നലെ നടന്ന രഥംവലിക്ക് വേണ്ടി ദിവസങ്ങൾക്ക് മുന്നേ ക്ഷേത്രം ഒരുങ്ങിയിരുന്നു. 400 വർഷം പഴക്കമുള്ള രഥം മാറ്റിയ വേളയിൽ പുതു രഥത്തിൽ മൂകാംബിക ദേവി ഭക്തരെ കാണാൻ എഴുന്നള്ളി എന്നതായിരുന്നു ചടങ്ങിന്റെ പ്രത്യേകത. ക്ഷേത്രം മുഖ്യ തന്ത്രിയായ ഡോ.കെ.രാമചന്ദ്ര അഡിഗയുടെ മുഖ്യ കാർമികത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്.

 ഇന്നലെ രാവിലെ 3ന് നട തുറന്ന ശേഷം 4 മണി മുതൽ പ്രത്യേക പൂജകൾ ആരംഭിച്ചു. ശീവേലിക്ക് ശേഷം 8ന് ആരംഭിച്ച രഥശുദ്ധി ഹോമം 9ന് പൂർത്തിയായി. 9.30 മുതൽ വിശേഷ പൂജകളും ഓലകാ മണ്ഡപത്തിലേക്കുള്ള ശീവേലിയും നടന്നു. മൂഹൂർത്തബലി, ക്ഷിപ്രബലി, രഥബലി എന്നീ ചടങ്ങുകൾക്കു ശേഷം 12.30ന് രഥ ചലന ചടങ്ങുകൾ ആരംഭിച്ചു. 

മുഖ്യതന്ത്രിയുടെ കാർമികത്വത്തിൽ വിഗ്രഹം വഹിച്ച് മൂർത്തീധാരകരും ശേഷം അർച്ചകർ, ശാന്തിമാർ, ദണ്ഡപാതകർ, ജോതിഷ്യൻ, പുരാണികർ, തന്ത്രി പരിചാരകർ എന്നിവർ രഥത്തിൽ പ്രവേശിച്ചതോടെ 12.45ന് പ്രധാന ചടങ്ങായ മിധുനലഗ്നമായി മൂലം നക്ഷത്രത്തിൽ രഥാരോഹണം നടന്നു. 1.05ന് തേങ്ങ ഉടച്ച് 1.10ന് രഥചലനം നടന്നു. ദേവി വിഗ്രഹം പ്രത്യേക പൂജകൾക്കു ശേഷം രഥത്തിൽ കയറ്റി ശ്രീകോവിലിന് മുന്നിൽ വരെ ചലിപ്പിക്കുന്നതു കാണാനായി ഭക്തജനങ്ങൾ ക്ഷേത്രത്തിൽ തിങ്ങി നിറഞ്ഞിരുന്നു. പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൊണ്ടായിരുന്നു രഥത്തിന്റെ അലങ്കാരം. 

മൂർത്തീധാരകർ ആയ കാളിദാസ ഭട്ട്, ശിവരാമ അഡിഗ, മുഖ്യ തന്ത്രിയായ ഡോ.കെ.രാമചന്ദ്ര അഡിഗ, നരസിംഹ അഡിഗ, സുബ്രഹ്മണ്യ അഡിഗ, കെ.വി.ശ്രീധര അഡിഗ, കെ.വി.വിഗ്നേശ്വര അഡിഗ, ഗോവിന്ദ അഡിഗ  എന്നിവർ രഥത്തിൽ കയറിയതോടെ വൈകിട്ട് 5.30ന് ദേവി വിഗ്രഹവുമായി ക്ഷേത്രത്തിന്റെ കിഴകെ നടയിൽ നിന്ന് സൗപർണിക തീരത്തുള്ള ഓലകാ മണ്ഡപത്തിലേക്ക് രഥം വലി ആരംഭിച്ചു. 

വാദ്യ മേളങ്ങളും വിവിധ കലാരൂപങ്ങളും ഭക്തജനങ്ങളുടെ ദേവി കീർത്തനങ്ങളും പുഷ്പങ്ങൾ വിതറിയ വീഥിയിൽ പുതു രഥത്തിലേറിയുള്ള മൂകാംബിക ദേവിയുടെ പ്രൗഢഗംഭീരമായ വരവിനെ എതിരേറ്റു. 5.50ന് ഓലകാ മണ്ഡപത്തിൽ എത്തിയ രഥം ചടങ്ങുകൾ കഴിഞ്ഞ് 6.15ന് തിരിച്ച് ക്ഷേത്രത്തിൽ എത്തിയതോടെ രഥം വലി ചടങ്ങുകൾ പൂർത്തിയായി. ഒൻപതാം ഉത്സവ ദിനമായ ഇന്ന് രാത്രി 7ന് ആറാട്ടും നാളെ രാവിലെ 9.30ന് കൊടിയിറക്കും നടക്കുന്നതോടെ ഈ വർഷത്തെ ബ്രഹ്മ രഥോത്സവം പൂർത്തിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com