അഖില ഭാരത ഭാഗവത മഹാസത്രം: രഥഘോഷയാത്ര ഇന്നു പുറപ്പെടും
Mail This Article
കണ്ണൂർ ∙ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ ഡിസംബർ 3 മുതൽ നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവുമായുള്ള രഥഘോഷയാത്ര ഇന്നു രാവിലെ 8ന് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. വിഗ്രഹം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് രഥപൂജാകർമി മുഴപ്പാല നാരങ്ങോളി അശോകസ്വാമിക്കു കൈമാറും. വിവിധ ജില്ലകളിലെ പ്രധാന ക്ഷേത്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഡിസംബർ 3ന് ഉച്ചകഴിഞ്ഞാണ് രഥയാത്ര യജ്ഞശാലയിൽ എത്തുക. തുടർന്ന് കൊടിയേറ്റും വിഗ്രഹപ്രതിഷ്ഠയും നടക്കും.
സോമേശ്വരി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ഒരുക്കുന്ന ദ്വാരകാപുരിയിലാണ് യജ്ഞം നടക്കുക. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും മതിൽ കെട്ടും മഞ്ജുളാലും ഉൾപ്പെടെ പുനരാവിഷ്ക്കരിക്കുന്ന തരത്തിലാണ് യജ്ഞ മണ്ഡപം ഒരുക്കുന്നത്. നിർമാണം രണ്ടു ദിവസത്തിനകം പൂർത്തിയാകും. ശ്രീദീപ് നാറാത്ത്, അനീഷ് കോട്ടായി, ദിനേശ് തില്ലങ്കേരി, പി.പി.രാജീവൻ പള്ളിക്കുന്ന്, സുഗുണൻ പാപ്പിനിശ്ശേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ദ്വാരകാപുരി നിർമിക്കുന്നത്.
സൂര്യകാലടിമന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ 14 വരെയാണ് ഭാഗവത മഹാസത്രം. എല്ലാ ദിവസവും രാത്രി എട്ടിന് സംഗീത കച്ചേരി, നൃത്ത പരിപാടി, കഥകളി തുടങ്ങിയവയും നടക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി ചെയർമാനും രവീന്ദ്രനാഥ് ചേലേരി വർക്കിങ് ചെയർമാനും മുരളി മോഹൻ ജനറൽ കൺവീനറുമായ സ്വാഗത സംഘമാണ് നേതൃത്വം നൽകുന്നത്.