നഗരത്തിൽ കാൽനടയാത്രക്കാർ ഭീതിയിൽ; സീബ്രാലൈനിലൂടെ നടക്കുന്നവരെയും പരിഗണിക്കാതെ കുതിച്ച് വാഹനങ്ങൾ
Mail This Article
ഇരിട്ടി∙ സീബ്ര ലൈനിലൂടെ നടക്കുന്നവർക്കുപോലും പരിഗണന നൽകാതെ നഗരത്തിൽ വാഹനങ്ങൾ ചീറിപ്പായുന്നതായി പരാതി. സീബ്രാ ലൈൻ നിയമ ലംഘനത്തിന്റെ ഒടുവിലത്തെ രക്തസാക്ഷിയാണ് കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ച പാറതൊട്ടിയിൽ ജേക്കബ്. കണ്ണൂരിലെ ആശുപത്രിയിലേക്കു പോകാനായി ഇരിട്ടി പുതിയ സ്റ്റാൻഡിലേക്ക് ബസ് കയറാനായി പഴയ സ്റ്റാൻഡ് വൺവേ റോഡ് ജംക്‌ഷനിലെ സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെയാണ് ജേക്കബിനെ ബസിടിച്ചു തെറിപ്പിച്ചത്.
തലശ്ശേരി – കുടക് സംസ്ഥാനാന്തര പാതയുടെ കൂടി ഭാഗമായ നഗര റോഡിലൂടെ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്നതാണ്. പൊലീസും നഗരസഭയും മോട്ടർ വാഹന വകുപ്പ് ചേർന്നു പരിശോധന നടത്തി വിവിധ ഇടങ്ങളിൽ കാൽനടയാത്രക്കാർക്കു റോഡ് മുറിച്ചു കടക്കാൻ സീബ്രാ ലൈനുകളും വരച്ചിട്ടുണ്ട്.
കാൽനട യാത്രക്കാർ സീബ്ര ലൈനിൽ പ്രവേശിക്കാൻ മുതിരുന്നതു കണ്ടാൽ പോലും വാഹനം നിർത്തി യാത്രക്കാരനെ കടത്തി വിടണമെന്നതാണു നിയമം. നഗരത്തിൽ സീബ്രാ ലൈൻ പകുതി എത്തിയാൽ പോലും ബാക്കി സ്ഥലത്തു കൂടി അമിത വേഗത്തിൽ കടന്നു പോകുന്ന വാഹനങ്ങളുടെ കാഴ്ച ധാരാളമാണ്. നേരത്തേ മോട്ടർ വാഹന വകുപ്പും എൻഫോഴ്സ്മെന്റ് സ്ക്വാഡും നടപടി ശക്തമാക്കിയപ്പോൾ കുറച്ചു മാറ്റം വന്നിരുന്നെങ്കിലും ഇപ്പോൾ നിയമ ലംഘനം കൂടി. സ്ത്രീകളും വയോധികരും കുട്ടികളും ഉൾപ്പെടെ കടന്നു പോകുമ്പോൾ പോലും സ്ഥിതി വിഭിന്നമല്ല.
മാസങ്ങൾക്ക് മുൻപ് കീഴൂർ ടൗണിൽ സീബ്രാ ലൈൻ വഴി റോഡ് മുറിച്ചു കടക്കുമ്പോൾ അമിത വേഗത്തിൽ വന്ന കാറിടിച്ചു ഗുരുതര പരുക്കേറ്റ കീഴൂർ സ്വദേശി മരിച്ചിരുന്നു. പിന്നാലെ ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ തന്നെ സീബ്രാ ലൈൻ വഴി റോഡ് മുറിച്ച് കടക്കുമ്പോൾ പായം വട്ട്യറ സ്വദേശിക്കും പരുക്കേറ്റിരുന്നു.
ട്രാഫിക് പൊലീസ് സ്റ്റേഷൻ വേണം
പൊലീസും മോട്ടർ വാഹന വകുപ്പും ഇടയ്ക്കിടെ നടപടി ശക്തമാക്കാറുണ്ടെങ്കിലും മറ്റു കേസുകളുടെ തിരക്കിലേക്ക് പോകുമ്പോൾ ഗതാഗത നിയമ ലംഘനം പതിവു പോലെയാകും. നഗരത്തിന്റെ തിരക്കും വളർച്ചയും കണക്കിലെടുത്ത് ട്രാഫിക് മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ട്രാഫിക് പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്നതു ദീർഘകാല ആവശ്യമാണ്. താലൂക്ക് വികസന സമിതി യോഗവും ഈ ആവശ്യം സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്.