രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ഭക്തിനിറവിൽ നിലം പണി
Mail This Article
പയ്യന്നൂർ∙ഭക്തിനിറവിൽ രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പെരുങ്കളിയാട്ടത്തിന്റെ നിലം പണി തുടങ്ങി. ജനുവരി 8 മുതൽ 11 വരെയാണ് പെരുങ്കളിയാട്ടം. മുച്ചിലോട്ട് ഭഗവതിയുടെ പന്തൽ മംഗലമാണു പെരുങ്കളിയാട്ടം. 4 ദിവസങ്ങളിൽ നടക്കുന്ന പെരുങ്കളിയാട്ടത്തിന് 6 നേരങ്ങളായി പതിനായിരങ്ങൾക്ക് ഭക്ഷണം നൽകണം. അതിനുള്ള കന്നിക്കലവറയും കലവറയും നാലിലപ്പന്തലും അടുക്കളയും ഭക്ഷണ പന്തലുകളുമൊക്കെ ഒരുക്കണം. ഇവിടങ്ങളിലെല്ലാ കിളച്ച് നിലം തല്ലി ചാണകം മെഴുകണം. ഒപ്പം അണിയറകൾ ഒരുക്കണം.
ജനങ്ങളുടെ കൂട്ടായ്മയിലാണ് ഈ ജോലിയെല്ലാം നടക്കുന്നത്. ക്ഷേത്രത്തിലെ അരങ്ങിലിറങ്ങിയ തമ്പുരാട്ടിമാർ കൈലാസ കല്ലിന് സമീപം കിളച്ച് തുമ്പോട്ടി കൊണ്ട് നിലം തല്ലിയുറപ്പിച്ചാണു നിലം പണിക്ക് തുടക്കമിട്ടത്. കരിവെള്ളൂർ വലിയച്ഛൻ പ്രമോദ് കോമരത്തിന്റെയും തൃക്കരിപ്പൂർ സ്ഥാനികൻ കൃഷ്ണൻ അന്തിത്തിരിയനുമുൾപ്പെട്ട ആചാര സ്ഥാനികരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ക്ഷേത്രം കോയ്മയിൽ നിന്ന് അനുവാദം വാങ്ങിയാണ് കൈലാസക്കല്ലിന് സമീപം നിലം പണിക്ക് തുടക്കമിട്ടത്. പാലയ്ക്കു കുറിയിടലും കന്നിക്കലവറയ്ക്കു കുറ്റിയടിക്കലും ഇന്ന് നടക്കും.