കാപ്പാട്ടുകഴകത്തിൽ നാട്ടെഴുന്നള്ളത്ത് തുടങ്ങി
Mail This Article
പയ്യന്നൂർ∙ വെള്ളോല കുട വഴി കാട്ടിക്കൊണ്ട് കാപ്പാട്ട് കഴകത്തിൽ നാട്ടെഴുന്നള്ളത്ത് തുടങ്ങി. പെരുങ്കളിയാട്ടത്തിന്റെ വരവ് അറിയിച്ച് കൊണ്ടാണ് ഏളത്ത് നടക്കുന്നത്. കുപ്പാടക്കത്ത് കോയ്മയുടെ അകമ്പടിയിലാണ് ഏളത്ത് ഇറങ്ങിയത്. ഏളത്തിന്റെ വരവ് അറിയിച്ചു കൊണ്ട് ശംഖു നാദവും ഒപ്പം തകിൽ വാദ്യവും ഇലത്താളവും ചേറാങ്കലും താളമിട്ട് കൂടെയുണ്ട്.
പയ്യന്നൂരിന്റെ ദേശാധിപനായ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തി പെരുമാളെ തൊഴുതു വണങ്ങി പെരുമാളുടെ ഊർവേലിക്കകത്ത് ഏളത്ത് പിടിക്കാനുള്ള അനുമതി തേടിയാണ് തുടക്കമിട്ടത്. പെരുമാളുടെ പടിഞ്ഞാറേ നടയിൽ പുതിയപറമ്പൻ കോമരം ക്ഷേത്രപാലക സാന്നിധ്യമുള്ള അരയാൽ തറയിൽ കയറി ഉദിനൂർ കൂലോത്ത് നാട്ടെഴുന്നള്ളത്ത് വിവരം അറിയിച്ചു കൊണ്ട് നായാട്ട് വിളി നടത്തി. തുടർന്ന് പയ്യന്നൂർ കരിപ്പത്ത് തറവാട്ടിൽ മൂപ്പ് കഴിച്ച് തറവാട്ട് മുത്തശ്ശിയുടെ ആതിഥ്യം സ്വീകരിച്ചാണ് വീടുകളിലേക്ക് ഏളത്ത് ഇറങ്ങിയത്.