‘മൊഴി മാറ്റിയ സാഹചര്യം അന്വേഷിക്കണം’
Mail This Article
ഇരിട്ടി∙ ലഹരിമരുന്ന് കേസിൽ കോടതിയിൽ പ്രതികൾക്ക് അനുകൂലമായി സിപിഎം നേതാവും പഞ്ചായത്തംഗവും മൊഴി മാറ്റി പറഞ്ഞ സാഹചര്യം എന്താണെന്നു അന്വേഷിക്കണമെന്നു ബിജെപി ഇരിട്ടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേറി അധ്യക്ഷത വഹിച്ചു. പ്രിയേഷ് അളോറ, സി.രജീഷ് എന്നിവർ പ്രസംഗിച്ചു.
ലഹരിമരുന്ന് കേസിൽ പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റി പറഞ്ഞ സിപിഎം നേതാക്കളുടെ നടപടി ഗൂഡാലോചനയുടെ ഫലമാണെന്നും പഞ്ചായത്തംഗത്തിന്റെ രാജി ആവശ്യം ഉന്നയിച്ചു സമര പരിപാടികൾ നടത്തുമെന്നും യുഡിഎഫ് പായം പഞ്ചായത്തു കമ്മിറ്റി മുന്നറിയിപ്പു നൽകി. പഞ്ചായത്തു ഓഫിസ് പടിക്കൽ ധർണ ഉൾപ്പെടെയുള്ള സമര പരിപാടികൾ ആവിഷ്കരിക്കുന്നതിനു യോഗം തീരുമാനിച്ചു.
കേരള കോൺഗ്രസ് ജോസഫ് സംസ്ഥാന വൈസ് ചെയർമാൻ കെ.എ.ഫിലിപ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ മട്ടിണി വിജയൻ അധ്യക്ഷത വഹിച്ചു. തോമസ് വർഗീസ്, പി.സി.പോക്കർ, മുഹമ്മദ് ബഷിർ, വി.ബാലകൃഷ്ണൻ, ഡെന്നീസ് മാണി, ടോം മാത്യു, ഷൈജൻ ജേക്കബ്, ബൈജു ആറഞ്ചേരി, രാജി സന്തോഷ്, ജിജോ അടവനാൽ, മൂര്യൻ രവീന്ദ്രൻ, മിനി പ്രസാദ്, കെ.പി.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.
∙ലഹരിമരുന്ന് കേസിൽ റിമാൻഡിലുള്ള പ്രതികളെ രക്ഷിക്കാൻ സിപിഎം പ്രാദേശിക നേതാക്കൾ മൊഴി മാറ്റി പറഞ്ഞ സംഭവത്തിൽ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നു കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് പി.എ. നസീർ ആവശ്യപ്പെട്ടു. ലഹരി മാഫിയയ്ക്കു വേണ്ടി കൂറുമാറിയ ജന പ്രതിനിധികൾ ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായും അദ്ദേഹം ആരോപിച്ചു.