കാടിന് പുറത്തേക്ക് തേനീച്ചകൾ എത്തുന്നതിന്റെ അളവ് വർധിക്കുന്നു; ആശങ്കയായി തേനീച്ചക്കൂട്
Mail This Article
കേളകം∙ തേനീച്ചകൾ ജനവാസ കേന്ദ്രങ്ങളിലും ടൗണുകളിലെ കെട്ടിടങ്ങളിലും കൃഷിയിടങ്ങളിലും കൂടുകൂട്ടുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. കൊട്ടിയൂരിൽ കഴിഞ്ഞദിവസം രണ്ട് പേർക്ക് തേനീച്ചയുടെ ആക്രമണത്തിൽ പരുക്കേറ്റു. ഇരുവരെയും മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിന്റെ ടെറസിൽ നിൽക്കുമ്പോൾ ആണ് തേനീച്ചകൾ കൂട്ടമായി പാറിയെത്തി ആക്രമിച്ചത്. കേളകം ടൗണിൽ മലയോര ഹൈവേയോട് ചേർന്നുള്ള കെട്ടിടത്തിൽ തേനീച്ചകളുടെ വലിയ കോളനികളാണ് രൂപപ്പെട്ടിട്ടുള്ളത്. കേളകം ടൗണിലെ കെട്ടിടങ്ങളിൽ മുൻ വർഷങ്ങളിലും തേനീച്ച കൂടുകൾ ഉണ്ടായിരുന്നു.
ഓരോ വേനൽ കാലത്തും അൻപതോലം പേർക്ക് എങ്കിലും തേനീച്ചകളുടെ ആക്രമണത്തിൽ പരുക്കേൽക്കാറുണ്ട്. നിരവധി പേർ മരിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം കാരണമാണ് ഇവ വേനൽകാലത്ത് വനത്തിന് പുറത്തേക്ക് വരുന്നതെന്നാണ് നിഗമനം.
ഓരോ വർഷവും കാടിന് പുറത്തേക്ക് തേനീച്ചകൾ എത്തുന്നതിന്റെ അളവ് വർധിക്കുന്നത് നാട്ടിൽ ഭീതി വർധിപ്പിക്കുന്നു. വൻ മരങ്ങളുടെയും ഉയരമേറിയ കെട്ടിടങ്ങളുടെയും മുകളിൽ കൂടു കൂട്ടുന്നതിനാൽ ഇവയെ തുരത്താനും ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു.