ആറുവരി റോഡ് വരുമ്പോൾ തലശ്ശേരി ഭാഗത്തേക്ക് എങ്ങനെ പോകണം?; ഇതുവരെ ഉത്തരമില്ല
Mail This Article
കണ്ണൂർ–താഴെചൊവ്വ–തോട്ടട റോഡിലൂടെ നടാൽ റെയിൽവേ ഗേറ്റ് കടന്നുപോകേണ്ട ബസ് തലശ്ശേരി ഭാഗത്തേക്ക് എങ്ങനെ പോകണമെന്ന ചോദ്യത്തിന് ഉത്തരമില്ല. ആറുവരിയായി നവീകരണം പുരോഗമിക്കുന്ന ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്താണ് നടാൽ റെയിൽവേ ഗേറ്റ്. ദേശീയപാതയുടെ ഭാഗമായി തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്കുവേണ്ടി നിർമിക്കുന്ന സർവീസ് റോഡ് കിഴക്കു ഭാഗത്താണ്. പഴയ ദേശീയപാതയിലൂടെ നടാൽ റെയിൽവേ ഗേറ്റ് കടന്നുവരുന്ന വലിയ വാഹനങ്ങൾക്ക് അവിടെ നിന്ന് തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കാനാവില്ല.
റെയിൽവേ ഗേറ്റ് കഴിഞ്ഞുള്ള നിലവിലെ റോഡിലൂടെ തന്നെ പോകാനും പറ്റില്ല. ദേശീയപാതയുടെ നവീകരണം പൂർത്തിയാകുന്നതോടെ എടക്കാട് പെട്രോൾ പമ്പിനു മുന്നിലൂടെ കിഴക്കോട്ട് കടക്കാനുള്ള നിലവിലെ വഴി അടയും. പുതിയ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട ആദ്യത്തെ ഡിപിആറിൽ നടാൽ റെയിൽവേ ഗേറ്റിന് സമീപം പടിക്കേരി പാലം ഭാഗത്ത് വലിയ അടിപ്പാത നിർമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ എടക്കാട് ടൗൺ, നടാൽ ഊർപഴശ്ശിക്കാവ് റോഡ് എന്നിവിടങ്ങളിൽ അടിപ്പാത നിർമിക്കാൻ നിർദേശം വന്നതോടെ ഈ അടിപ്പാത ഉപേക്ഷിക്കുകയായിരുന്നു.
അടിപ്പാതയുണ്ട് പക്ഷേ, പോരാ
നടാൽ റെയിൽവേ ഗേറ്റിന് സമീപം പുതിയ ദേശീയപാത കടന്നുപോകുന്ന ഊർപഴശ്ശിക്കാവ് റോഡിൽ ഒരു അടിപ്പാത പണിയുന്നുണ്ട്. ഉയരവും വീതിയും കുറച്ച് നിർമിക്കുന്നതിനാൽ ഈ അടിപ്പാതയിലൂടെ ബസ് പോലുള്ള വലിയ വാഹനങ്ങൾക്ക് പോകാനാവില്ല. ഈ അവസ്ഥയിൽ നടാൽ റെയിൽവേ ഗേറ്റ് കടന്നുവരുന്ന വലിയ വാഹനങ്ങൾ നടാൽ–ചാല ബൈപാസ് റോഡിലൂടെ മൂന്നര കിലോമീറ്ററോളം കണ്ണൂർ ഭാഗത്തേക്ക് തിരിച്ച് പോയി ചാല അമ്പലം സ്റ്റോപ്പിലെ അടിപ്പാത വഴി തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കേണ്ടിവരും.
ആ അടിപ്പാതയാഥാർഥ്യമായിരുന്നെങ്കിൽ
നടാൽ റെയിൽവേ ഗേറ്റ് കഴിഞ്ഞയുടനെയുള്ള എടക്കാട് ഒ.കെ.യുപി സ്കൂളിന് സമീപം അടിപ്പാത വേണമെന്ന ആവശ്യം ഉണ്ടായിരുന്നു. ഇവിടെ അടിപ്പാത നിർമിച്ചാൽ ഗേറ്റ് കടന്നുവരുന്ന വാഹനങ്ങൾക്ക് ഒരിഞ്ച് പോലും അധിക ദൂരം പോകാതെ തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ കഴിയുമായിരുന്നു. കുട്ടികൾക്ക് സ്കൂളിലേക്ക് സുഗമമായി പോകുന്നതടക്കമുള്ള സൗകര്യങ്ങൾ ഇവിടെ അടിപ്പാത നിർമിച്ചാൽ ഉണ്ടാകുമെന്ന ആക്‌ഷൻ കമ്മിറ്റിയുടെയും നാട്ടുകാരുടെയും നിർദേശം അധികൃതർ പരിഗണിച്ചില്ല. അടിപ്പാത വേണമെന്ന് ജനം ആവശ്യപ്പെട്ട ഈ സ്ഥലത്ത് പുതിയ ദേശീയപാതയുടെ പ്രവൃത്തി അവസാന ഘട്ടത്തിലെത്തിയിട്ടുണ്ട്.