മഞ്ഞളിപ്പ് രോഗം: കമുകു കൃഷി പ്രതിസന്ധിയിൽ; കർഷകർ ആശങ്കയിൽ
Mail This Article
ചക്കരക്കൽ ∙ കമുകിനു പടരുന്ന മഞ്ഞളിപ്പ് രോഗം കാരണം പ്രദേശത്തെ കർഷകർ ആശങ്കയിൽ. കമുകിന്റെ പട്ടകൾക്ക് മഞ്ഞനിറം വ്യാപിക്കുകയും ക്രമേണ തല ഭാഗം കരിഞ്ഞ് നശിക്കുകയുമാണ്. അഞ്ചരക്കണ്ടി, ചെമ്പിലോട്. മുണ്ടേരി, പെരളശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിൽ പെടുന്ന വിവിധ പ്രദേശങ്ങളിലെ കമുകിൻ തോട്ടങ്ങളിൽ രോഗബാധ കാണപ്പെടുന്നതായി കർഷകർ പറയുന്നു.നൂറുകണക്കിന് കമുകുകളാണു നശിക്കുന്നത്. അടയ്ക്ക ഉൽപാദനത്തിൽ ഗണ്യമായ കുറവിനും ഇത് കാരണമാകുന്നു. കമുകിൻ പട്ട മഞ്ഞ നിറത്തിൽ ആകുന്നതാണ് രോഗ ലക്ഷണം. രോഗം ബാധിച്ച കമുകുകൾ വളരെവേഗം ഉണങ്ങി പോകുകയും പിന്നീട് തലപ്പ് ഭാഗം ഉണങ്ങി വീണ് പൂർണമായും നശിക്കുകയും ചെയ്യുന്നു.
അടയ്ക്കക്ക് നല്ല വില കിട്ടുന്ന സമയത്തുള്ള രോഗബാധ വലിയ നഷ്ടം ഉണ്ടാക്കുന്നതായി കർഷകർ പറയുന്നു. കമുകിൽ കയറാൻ ആളെ കിട്ടാത്തതിനാൽ അടയ്ക്ക പാട്ടത്തിനു കൊടുത്തവരും ഉണ്ട്. വൻ വിലയ്ക്ക് പാട്ടത്തിന് എടുത്തവരും രോഗം കാരണം കടുത്ത പ്രതിസന്ധിയിലാണ്. നിലവിൽ നിരവധി കർഷകർ കമുകു കൃഷി ഉപേക്ഷിക്കുകയാണ്. കമുക് വെട്ടിമാറ്റി വാഴക്കൃഷി തുടങ്ങിയവരും ഏറെ. കമുക് കൃഷി നിലനിർത്താനും നശിച്ച കമുകിനു നഷ്ടപരിഹാരം നൽകാനും നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം. മേൽമണ്ണിലെ മൂലകങ്ങളുടെ കുറവും ലവണാംശത്തിൽ ഉണ്ടാകുന്ന വ്യത്യാസവും മഞ്ഞളിപ്പ് രോഗത്തിനു കാരണമാകാം എന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.