ദുരന്തനിവാരണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റിയ മരത്തടികൾ ദുരിതമാകുന്നു
Mail This Article
മമ്പറം ∙ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മമ്പറം ടൗണിൽ പുഴയോരത്തിനും അഞ്ചരക്കണ്ടി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും സമീപത്തുണ്ടായിരുന്ന മരങ്ങൾ മുറിച്ച് മാറ്റിയതിന്റെ മരത്തടികൾ എടുത്ത് മാറ്റാത്തത് പ്രയാസമാകുന്നു. കനത്ത കാറ്റിലും മഴയിലും ദുരന്തങ്ങൾ സംഭവിക്കാതിരിക്കാനാണ് കൂറ്റൻ മരങ്ങൾ മുറിച്ചു നീക്കിയത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരും മോട്ടർ വാഹന തൊഴിലാളികളും ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും കൃത്യമായ മറുപടി ലഭിക്കുന്നില്ല.
വരും ദിവസങ്ങളിൽ മമ്പറത്തൊരുമ കൂട്ടായ്മയുടെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി സമിതിയുടെയും നേതൃത്വത്തിൽ മമ്പറത്ത് വ്യാപാരോത്സവവും മഹാനവമി ആഘോഷവും നടക്കാനിരിക്കുകയാണ്. ടൗണിൽ മുറിച്ചിട്ട മരത്തടികൾ എത്രയും പെട്ടെന്ന് മാറ്റാൻ അധികൃതർ നടപടി കൈക്കൊള്ളണമെന്ന് വിവിധ മേഖലകളിലുള്ളവർ ആവശ്യപ്പെടുകയാണ്.10 ദിവസത്തോളമായി നിരവധി വിദ്യാർഥികൾ ബസ് കാത്തു നിൽക്കുന്നതും മോട്ടർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായ സ്ഥലത്ത് മരത്തടികൾ കൂട്ടിയിട്ട നിലയിലാണ്. മരത്തടികൾ ഉടനെ നീക്കം ചെയ്യണമെന്ന് ജവാഹർ ബാൽ മഞ്ച് ചക്കരക്കൽ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ കോ – ഓർഡിനേറ്റർ സി.പി.സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു.