വിരലടയാളം പുറത്ത്; ജയിലിൽ ഇനി കയ്യൊപ്പ്
Mail This Article
കണ്ണൂർ∙ കണ്ണൂർ സെൻട്രൽ ജയിലിൽ നിരക്ഷരരെ കണ്ടെത്തി പേരെഴുതി ഒപ്പിടാനുള്ള പരിശീലനം നൽകിയ ‘കയ്യൊപ്പ്’ പദ്ധതി വിജയം. വിരലടയാളം പതിപ്പിക്കുന്നതിനു വിട നൽകി എല്ലാവരും പേരെഴുതി ഒപ്പിടുന്ന ജയിലായി കണ്ണൂർ സെൻട്രൽ ജയിൽ മാറി. കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്‌ഷനൽ ഹോം ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. നിരക്ഷരരാണെന്നു കണ്ടെത്തിയ 51 പേർക്ക് ജയിൽ സ്കൂളിലാണ് പരിശീലനം നൽകിയത്.
ഇവർക്ക് തുടർവിദ്യാഭ്യാസം നൽകും. നാലാം തരത്തിന് 13 പേരും ഏഴാം തരത്തിന് 5 പേരും പത്താംതരത്തിന് 12 പേരും ഹയർസെക്കൻഡറിക്ക് 13 പേരും ജയിലിൽ നിലവിൽ പരിശീലനം നേടുന്നുണ്ട്. പദ്ധതി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിച്ചു. കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്‌ഷനൽ ഹോം സൂപ്രണ്ട് കെ .വേണു അധ്യക്ഷനായി. വെൽഫെയർ ഓഫിസർ സി.ഹനീഫ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രശാന്ത് കുമാർ, പി.എ.ഫവാസ്, കെ. അജിത്ത്, സി.പി.റിനേഷ് എന്നിവർ പ്രസംഗിച്ചു.