തനിഷ്കയുടെ ‘രക്തത്തിലുണ്ട്’ ദേശസ്നേഹം; 22–ാം വയസ്സിൽ സൈന്യത്തിൽ, പോസ്റ്റിങ് ജമ്മു കശ്മീരിൽ
Mail This Article
കണ്ണൂർ∙ 22ാം വയസ്സിൽ തനിഷ്ക സൈന്യത്തിന്റെ ഭാഗമായപ്പോൾ അതു കാണാൻ കാർഗിൽ യുദ്ധത്തിൽ പോരാടിയ അച്ഛനും ഇളയച്ഛനും എത്തി. തനിഷ്കയുടെ പിതാവ് കേണൽ സനിൽ ദാമോദരന്റെയും ഇളയച്ഛൻ കേണൽ സഞ്ജയ് ദാമോദരന്റെയും പാസിങ് ഔട്ട് പരേഡ് നടന്ന ചെന്നൈ സെന്റ് തോമസ് മൗണ്ടിലെ ആർമി ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയിലായിരുന്നു തനിഷ്കയുടെയും പാസിങ് ഔട്ട്. മാർച്ച് ആൻഡ് ഷൂട്ടിൽ സ്വർണം, ബെസ്റ്റ് എൻസിസി കെഡറ്റ് എൻട്രി, ഓവറോൾ സെക്കൻഡ് ബെസ്റ്റ് ഇൻ ദ് കോഴ്സ് വെള്ളി, കോപ്സ് ഓഫ് സിഗ് മെഡൽ എന്നിവ സ്വന്തമാക്കിയാണ് തനിഷ്ക 11 മാസം നീണ്ട പരിശീലനം പൂർത്തിയാക്കിയത്. ജമ്മു കശ്മീരിലാണ് പോസ്റ്റിങ്.
തനിഷ്കയുടെ മുത്തച്ഛൻ കേണൽ യു.ദാമോദരനെപ്പോലെ ഇന്ത്യൻ ആർമിയുടെ പാരച്യൂട്ട് റെജിമെന്റിലായിരുന്നു കേണൽ സനിലും കേണൽ സഞ്ജയും. കാർഗിൽ യുദ്ധമുൾപ്പെടെയുള്ള സുപ്രധാന പോരാട്ടങ്ങളിലെല്ലാം ഇരുവരുമുണ്ടായിരുന്നു. 1965ലും 71ലും നടന്ന ഇന്തോ–പാക്ക് യുദ്ധത്തിൽ രാജ്യത്തിനുവേണ്ടി പോരാടിയ കേണൽ യു.ദാമോദരൻ കണ്ണൂർ ഡിഎസ്സി കമൻഡാന്റ് ആയാണു വിരമിച്ചത്. കേണൽ സനിൽ ഇപ്പോൾ ബെംഗളൂരു എഎസ്സിയിലാണ്. സഞ്ജയ് ഏപ്രിലിൽ വിരമിച്ചു. അനുപമയാണ് തനിഷ്കയുടെ അമ്മ. സഹോദരി താനിയ കാനഡയിലാണ്.
കരസേനയിൽ സേവനത്തിന് 297 ഓഫിസർമാർ കൂടി
ചെന്നൈ ∙ ആർമി എജ്യുക്കേഷൻ കോറിൽ ഉദ്യോഗസ്ഥനായിരിക്കെ ട്രെയിൻ അപകടത്തിൽ മരിച്ച ഹരിയാന സ്വദേശി ക്യാപ്റ്റൻ ജഗ്താർ സിങ്ങിന്റെ ഭാര്യ ഉഷാറാണി അടക്കം 297 പേർകൂടി കരസേനയിൽ ഓഫിസർമാരായി. ചെന്നൈ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയിൽ 11 മാസത്തെ പരിശീലനം പൂർത്തിയാക്കിയവർ രാജ്യത്തെ വിവിധ യൂണിറ്റുകളിൽ ചുമതലയേൽക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള 15 പേരും പരിശീലനം പൂർത്തിയാക്കി.
2020ൽ ട്രെയിൻ അപകടത്തിൽ മരിച്ച ഭർത്താവിന്റെ പാത പിന്തുടർന്ന് സൈനിക സേവനം തിരഞ്ഞെടുത്ത ഉഷാറാണി ഇരട്ടക്കുട്ടികളുടെ അമ്മയാണ്. അർജുന പുരസ്കാര ജേതാവും മുൻ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ ദക്ഷിണ റെയിൽവേ കായിക വിഭാഗം ജനറൽ മാനേജർ കെ.സാറാമ്മയുടെയും മുൻ സാഫ് ഗെയിംസ് മെഡൽ ജേതാവും ജിഎസ്ടി അസിസ്റ്റന്റ് കമ്മിഷണറുമായ ജോസി മാത്യുവിന്റെയും മകൻ ജെഫ്രി പി.ജോസിയും പരിശീലനം പൂർത്തിയാക്കി ഓഫിസർ പദവിയിലെത്തി.