കാക്കണ്ണൻ പാറയിൽ കാക്കപ്പൂവസന്തം; പ്രത്യേക അഴക്
Mail This Article
ശ്രീകണ്ഠപുരം∙ നിടിയേങ്ങ കാക്കണ്ണൻ പാറയിലെ കാക്കപ്പൂക്കൾക്ക് പ്രത്യേക അഴക്. മാടായിപ്പാറയിലേതു പോലെ. ഓണത്തിന്റെ വരവ് അണിയിച്ച് എല്ലാ കൊല്ലവും ഇവിടെ കാക്കപ്പൂക്കൾ വിരിയാറുണ്ട്. കേരള ലളിത കലാ അക്കാദമിയുടെ കലാഗ്രാമം കൂടി ഇവിടെ വന്നതോടെ ഈ പാറ പ്രദേശത്തിന് കലാമൂല്യവും കൂടി. കാക്കപ്പൂക്കൾ മാത്രമല്ല ജൈവ വൈവിധ്യത്തിന് കേളികേട്ട സ്ഥലമാണിത്. നിറയെ പാറക്കൂട്ടമാണ്. പാറക്കൂട്ടങ്ങൾക്കിടയിൽ അപൂർവയിനം ചെടികളുടെ പച്ചത്തുരുത്തുണ്ട്.
നേരിയ കാറ്റിൽ ആടി ഉലയുന്ന ചെറു ചെടികളാണ് എല്ലാം. പാറപ്പുറത്ത് മഴ പെയ്ത് രൂപപ്പെട്ട നീർത്തടങ്ങളിൽ ചെറിയ ജീവികൾ വളരുന്നു. അപൂർവയിനം പക്ഷികളും തവളകളും ഉണ്ട്. കെ.ജി.സുബ്രഹ്മണ്യത്തിന്റെ പേരിലാണ് ഇവിടെയുള്ള അക്കാദമിയുടെ കലാഗ്രാമം അറിയപ്പെടുന്നത്. ഇടയ്ക്കിടെ ഇവിടെ ചിത്രകലാ ക്യാംപുകളും, ശിൽപ നിർമാണ ക്യാംപുകളും നടത്താറുണ്ട്. ചെങ്ങളായിയിൽ നിന്ന് നെല്ലിക്കുന്ന് വഴിയും, ശ്രീകണ്ഠപുരത്തു നിന്ന് നിടിയേങ്ങ ജിയുപി സ്കൂൾ പരിസരം വഴിയും കലാഗ്രാമത്തിലും കാക്കണ്ണൻപാറയിലും എത്താം.
വേനലിൽ നിരവധി പേർ ഇവിടെ സായാഹ്നങ്ങൾ ചെലവിടാൻ എത്താറുണ്ട്. കെ.സി.ജോസഫ് സാംസ്കാരിക വകുപ്പ് മന്ത്രി ആയ കാലത്ത് അന്നത്തെ അക്കാദമി ചെയർമാൻ കെ.എ.ഫ്രാൻസിസ്, ചിത്രകാരൻ എബി.എൻ.ജോസഫ് എന്നിവരുടെ സജീവ ഇടപെടലുകളിലൂടെയാണ് ഈ ഒറ്റപ്പെട്ട സ്ഥലത്ത് കലാഗ്രാമം എത്തിയത്.ഇവിടെ സ്ഥിരം സന്ദർശകർ ഉള്ളത് കൊണ്ട് പൂക്കളും വിരിഞ്ഞു നിൽക്കുന്ന കൊച്ചു വള്ളിപ്പടർപ്പുകളും ചവിട്ടി മെതിച്ച നിലയിലാണെന്നും കാക്കണ്ണൻ പാറയിലെ ജൈവ വൈവിധ്യത്തെ കുറിച്ച് വിശദമായ പഠനങ്ങൾ നടത്തണമെന്നും ശ്രീകണ്ഠപുരം നഗരസഭാ ഉപാധ്യക്ഷൻ കെ.ശിവദാസൻ ആവശ്യപ്പെട്ടു.