ഭ്രാന്തൻ കുറുക്കൻ കടിച്ചു; 4 പേർക്കു കൂടി പരുക്ക്
Mail This Article
കൂത്തുപറമ്പ് ∙ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് ഇന്നലെയും 4 പേർക്കു പരുക്ക്. കഴിഞ്ഞദിവസം പാനുണ്ടയിലും സമീപ പ്രദേശങ്ങളിലുമായി കുറുക്കന്റെ കടിയേറ്റ 4 പേർ ചികിത്സയിലാണ്. രണ്ടു ദിവസങ്ങളിലായി 8 പേർക്കാണു കടിയേറ്റത്. കോട്ടയം പഞ്ചായത്തിലെ കാനത്തുംചിറയിലും പരിസരങ്ങളിലുമായാണ് ഇന്നലെ ഭ്രാന്തൻ കുറുക്കന്റെ പരാക്രമം അരങ്ങേറിയത്. ഇന്നലെ കടിയേറ്റ 4 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തെരുവുനായ്ക്കൾക്കും കടിയേറ്റിട്ടുണ്ട്.
ഇന്നലെ രാവിലെ കോട്ടയം പഞ്ചായത്തിലെ കോലാക്കാവ് പരിസരത്തെ ആശാരിപ്പറമ്പ് വീട്ടിൽ ഭാസ്കരനെ (53) ആണ് ആദ്യം കുറുക്കൻ കടിച്ചത്. ഇതിനടുത്തെ എൻ.ദിനേശനെ (53) കടിച്ച ശേഷം കാനത്തുംചിറ ഭാഗത്ത് എത്തിയ കുറുക്കൻ റിട്ട.അധ്യാപകൻ പി.എ.രാജേന്ദ്രനെയും (68) കടിച്ചു. വയൽ വഴി എത്തി എഇഒ റോഡിലെ കറത്താടി രാജീവനെയും (52) കുറുക്കൻ കടിച്ചു.
പരിഭ്രാന്തിയിലായ നാട്ടുകാർ കല്ലും വടികളുമായി കുറുക്കനെ തുരത്താൻ എത്തിയെങ്കിലും സമീപത്തെ ഒരു വീടിന്റെ ഷെഡ്ഡിനടുത്ത് കുറുക്കനെ ചത്തു കിടക്കുന്ന നിലയിൽ കണ്ടു.പഞ്ചായത്ത് പ്രസിഡന്റ് സി.രാജീവൻ, വാർഡ് അംഗം കെ.പി.അബൂബക്കർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ ചെറുപ്പക്കാരാണ് കുറുക്കനെ കണ്ടെത്താൻ തിരച്ചിൽ നടത്തിയത്. വനപാലക സംഘവും പൊലീസും സ്ഥലത്തെത്തിയിരുന്നു.