ചെറുതല്ല ഭീഷണി; ചെള്ളുപനിയെ സൂക്ഷിക്കണം
Mail This Article
കണ്ണൂർ∙ ശരീരത്തിന്റെ പ്രതിരോധശേഷി തകരാറിലാക്കാനും ചിലപ്പോൾ മരണത്തിലേക്കു വരെ തള്ളിയിടാനും ശേഷിയുള്ള രോഗമാണ് ചെള്ളുപനി. തുടക്കത്തിലേ രോഗം കണ്ടെത്തി വൈദ്യസഹായം നൽകിയാൽ രോഗിയെ രക്ഷിക്കാനാകും. ജില്ലയിൽ ഈ വർഷം ഇതുവരെ 15 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടു പേർ മരിച്ചു. ഇരിട്ടി, പാട്യം, കോളയാട്, കണിച്ചൂർ, മേലൂർ, ചപ്പാരപ്പടവ്, കതിരൂർ, ചെറുതാഴം മേഖലകളിലാണു രോഗവ്യാപനം കൂടുതൽ. എല്ലാ കാലാവസ്ഥയിലും ഈ രോഗമുണ്ടാകാമെങ്കിലും കേരളത്തിലെ സാഹചര്യത്തിൽ മഴക്കാലത്തും മഞ്ഞുകാലത്തുമാണ് പ്രധാനമായും രോഗവ്യാപനമുള്ളത്.
ലക്ഷണങ്ങൾ
ചെള്ള് കടിയേറ്റ ഭാഗത്ത് കറുപ്പു നിറമാകും (എഷ് കാർ). 50 ശതമാനത്തിലധികം രോഗികളിലും ഈ നിറവ്യത്യാസം കാണാം. സാധാരണ രീതിയിൽ 10 മുതൽ 12 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ചിലപ്പോൾ 21 ദിവസം വരെയെടുക്കാം. പനി, കടുത്ത തലവേദന, ചെങ്കണ്ണ് പോലെ കണ്ണുകൾ ചുവക്കുക, കഴല വീക്കം, ചുമ, പേശീവേദന, ശരീരത്തിൽ പാടുകൾ കാണപ്പെടുക വിറയൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.വീൽ ഫെലിക്സ് ടെസ്റ്റ്, എലീസ ടെസ്റ്റ് എന്നിവയിലൂടെ രോഗം സ്ഥിരീകരിക്കാം
രോഗം വരുന്നവഴി
എലി, അണ്ണാൻ, മുയൽ പോലുള്ള ജീവികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ഒരു തരം ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാൽ ഈ രോഗം പിടിപെടാം. ചെള്ളിലെ ഒറെൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലം ഉണ്ടാകുന്ന പനിയാണിത്. ഈ ചെള്ളിന്റെ ജീവിതചക്രത്തിലെ ഒരു ഘട്ടമാണ് ചിഗർ എന്ന ലാർവ അവസ്ഥ. ഈ അവസ്ഥയിലാണ് ചെള്ളുകൾ രോഗം പടർത്തുക. ചിഗർ ലാർവ മനുഷ്യരെ കടിക്കുമ്പോൾ ബാക്ടീരിയ മനുഷ്യശരീരത്തിലെത്തും. രക്തത്തിൽ കടന്നു പെരുകും.