ഒഴിയുന്നു, അപകടം: അപകടാവസ്ഥയിലായ പാനൂർ നഗരസഭ കെട്ടിടസമുച്ചയം പൊളിച്ചുമാറ്റാൻ ടെൻഡർ
Mail This Article
പാനൂർ ∙ അപകടാവസ്ഥയിലായ നഗരസഭ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുമാറ്റാൻ ടെൻഡർ നടപടികൾ പൂർത്തിയായി. ഇരുനില കെട്ടിടം പൊളിച്ചു മാറ്റി നിലം നിരപ്പാക്കി നൽകാൻ 3.66 ലക്ഷം രൂപയ്ക്കാണ് കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തത്. വൈകാതെ പ്രവൃത്തി ആരംഭിക്കും. ടൗണിൽ തന്നെ സ്ഥിതി ചെയ്യുന്ന സുരക്ഷാഭീഷണിയിലായ കെട്ടിട സമുച്ചയം പൊളിച്ചുമാറ്റാൻ നേരത്തെ തന്നെ ടെൻഡർ നൽകിയെങ്കിലും പ്രവൃത്തി നടത്താൻ കരാറുകാർ തയാറായില്ല. തുടർന്ന് റീ ടെൻഡർ നടത്തി. പിന്നെയും കാലതാമസം എടുത്തു.
സുരക്ഷാ ഭീഷണിയെ തുടർന്ന് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കടകളും ഓഫിസുകളും നേരത്തെ ഒഴിപ്പിച്ചിരുന്നു. തറ നിലയിലുള്ള മത്സ്യ മാർക്കറ്റാണു അവിടെ തന്നെ തുടർന്നത്. കോൺക്രീറ്റ് ഇളകി വീഴുകയും തൂൺ ദ്രവിച്ച് കമ്പി പുറത്താകുകയും ചെയ്ത് ഏത് സമയവും നിലംപതിക്കാമെന്ന അവസ്ഥയിലാണ്.മുൻ എംഎൽഎ പരേതനായ കെ.എം.സൂപ്പി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്താണ് 1991ൽ ആണ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തത്. കാലപ്പഴക്കത്തിൽ കെട്ടിടം സുരക്ഷിതമല്ലാതായി.
താഴെ മത്സ്യമാർക്കറ്റും കടകളുമായിരുന്നു. രണ്ടാം നിലയിൽ കമ്യൂണിറ്റി ഹാളും ഉണ്ടായിരുന്നു. എല്ലാം പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായി.ഇതേ സ്ഥലത്ത് മത്സ്യമാർക്കറ്റ് ഉൾപ്പെടെയുള്ള സംവിധാനത്തിൽ കെട്ടിടം പണിയാനുള്ള രൂപരേഖയായി. കെട്ടിടം പൊളിച്ചുമാറ്റി സ്ഥല ലഭ്യതയ്ക്കനുസരിച്ചു ആധുനിക സംവിധാനത്തിൽ കെട്ടിടം പണിയുമെന്ന് നഗരസഭാധ്യക്ഷൻ വി.നാസർ പറഞ്ഞു.