അധികം വിനോദം വേണ്ട,പകരമില്ല മറ്റൊരു പാലം
Mail This Article
എടയാർ∙‘തൂക്കുപാലത്തിൽ നിന്നുള്ള ഫോട്ടോഷൂട്ട് കർശനമായി നിരോധിച്ചിരിക്കുന്നു’.എടയാർ നാരായണമംഗലം വിഷ്ണു ക്ഷേത്രത്തിനു സമീപത്തെ തൂക്കുപാലത്തിനരികെ വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ് നാട്ടുകാർ ഇങ്ങനെയൊരു അറിയിപ്പ് സ്ഥാപിച്ചത്. റീൽസിനും ഫോട്ടോഷൂട്ടിനും ചാരുത കൂട്ടുന്ന തൂക്കുപാലത്തിൽ തിരക്കേറിയതോടെ നാട്ടുകാർ ആശങ്കയിലായി. കാരണം ഈ പാലം തകർന്നാൽ നാട്ടുകാരുടെ യാത്ര മുടങ്ങും. കണ്ണവം വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ തകർന്ന കോൺക്രീറ്റ് നടപ്പാത്തിനു പകരമാണു നാട്ടുകാരുടെ കൂ്ടായ്മയിൽ തൂക്കുപാലം നിർമിച്ചത്. പുതിയ തൂക്കുപാലം നിർമിച്ചതിന്റെ കടം തീർന്നുവരുന്നേയുള്ളൂ. സർക്കാർ സഹായം ഒന്നും ലഭിക്കാഞ്ഞതിനാൽ ഈ പാലം നാട്ടുകാരുടെ സ്വന്തമാണ്.
തൂക്കുപാലം ചെലവ്: 1.75 ലക്ഷം രൂപ
തകർന്ന നടപ്പാലത്തിൽ നിന്ന് 100 മീറ്റർ മാറി എടയാർ നാരായണമംഗലം വിഷ്ണു ക്ഷേത്രത്തിനു മുന്നിലാണു പുതിയ പാലം. കമുക്, കമ്പി, ഇരുമ്പ് പൈപ്പ്, മരപ്പലക എന്നിവ ഉപയോഗിച്ച് 50 മീറ്റർ നീളമുള്ള തൂക്കുപാലം അഞ്ചു ദിവസം കൊണ്ടാണു പണിതത്. പുഴയിൽ നിന്ന് 20 മീറ്റർ ഉയരത്തിൽ പുഴയുടെ ഇരുകരയിലുമുള്ള രണ്ടു വലിയ മരത്തിന്റെ കൊമ്പിൽ ഇരുമ്പുകമ്പി കെട്ടിയുറപ്പിച്ചു. പുഴയ്ക്ക് മുകളിൽ 30 മീറ്റർ നീളത്തിൽ ഇരുമ്പ് പൈപ്പ് സ്ഥാപിച്ച് അതിന് മുകളിൽ മരപ്പലക അടിച്ചും പുഴക്കരയിൽ കമുക് തടിക്ക് മുകളിൽ മരപ്പലക അടിച്ചുമാണു നിർമാണം പൂർത്തിയാക്കിയത്.
പാലത്തിന്റെ എടയാർ ഭാഗം കോളയാട് പഞ്ചായത്തിലും മറുഭാഗം ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലുമാണ്. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പന്ന്യോട് മുതൽ എടയാർ നാരായണമംഗലം വിഷ്ണു ക്ഷേത്രത്തിനു സമീപം വരെ മണ്ണ് റോഡുണ്ട്. എടയാർ വിഷ്ണു ക്ഷേത്രത്തിലേക്കുള്ള ഭക്തരും ഈ പാലമാണ് ഉപയോഗിക്കുന്നത്. എന്നാൽ പാലത്തിൽ നിന്നുള്ള ഫോട്ടോഷൂട്ട് അതിര് കടന്നതോടെ അഞ്ചിൽ കൂടുതൽ ആളുകൾ ഒന്നിച്ച് കയറുന്നതും നാട്ടുകാർ നിരോധിച്ചു. ‘വിനോദ സഞ്ചാരികളിൽ ചിലരേ പ്രശ്നമുള്ളൂ. പാലത്തിൽ കയറിനിന്ന് പാലം നന്നായി കുലുക്കും. ചിലർ വേഗത്തിൽ ഓടും. പാലം നിർമിക്കാൻ 1.75 ലക്ഷം രൂപയാണു ചെലവായത്. നിർമാണ സാമഗ്രികൾ വാങ്ങിയ കടകളിലും മറ്റും പണം കൊടുത്തുതീർക്കാനുണ്ട്. അതിനിടയിൽ പാലം തകർന്നാൽ ഞങ്ങൾ ദുരിതത്തിലാകും’, നാട്ടുകാർ പറഞ്ഞു.
കല്ലുരുട്ടി തോട്ടിലും പാലം വേണം
നരിക്കോട്, വാഴമല നിവാസികൾക്ക് എളുപ്പത്തിൽ കോളയാട്, കണ്ണവം ഭാഗങ്ങളിൽ എത്താൻ കല്ലുരുട്ടിത്തോട് കടക്കണം. ചെന്നപ്പൊയിൽ നിവാസികൾക്കു പ്രധാന വെല്ലുവിളി തന്നെയാണ് കല്ലുരുട്ടി തോട്. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചു വരുന്നതിനാൽ തോടു കടക്കാൻ മാർഗമില്ല. ഏറെ കാലത്തെ മുറവിളിക്ക് ഒടുവിൽ 20 വർഷം മുൻപ് തോടിനു കുറുകെ നിർമിച്ച കോൺക്രീറ്റ് പാലം മൂന്നു മാസം കൊണ്ട് മഴയിൽ തകർന്നു. തോട്ടിൽ വനം വകുപ്പു നിർമിച്ച പാലത്തിനു സമീപം കോൺക്രീറ്റ് സ്ലാബ് ഇപ്പോഴുമുണ്ട്. ഇതോടെ നാട്ടുകാർ മരത്തടികൾ ഉപയോഗിച്ചു തൂക്കുപാലം നിർമിച്ചു. ഇതും തകർന്നാൽ ഇവിടെ നിന്നു പുറത്തുകടക്കാൻ കഴിയാത്ത സ്ഥിതിയിലാകും. വെള്ളം കുറയുമ്പോൾ റോഡ് സ്വന്തം തുക ഉപയോഗിച്ചു നവീകരിച്ച ശേഷം തോടിനു കുറുകെ വടം വലിച്ചുകെട്ടിയാണു വിദ്യാർഥികൾ ഉൾപ്പെടെ സ്കൂളുകളിലും മറ്റും എത്തുന്നത്.
നടപ്പാലം തകർന്നിട്ട് വർഷങ്ങൾ
അഞ്ചു വർഷം മുൻപുണ്ടായ പ്രളയത്തിലാണ് എടയാർ നാരായണമംഗലം വിഷ്ണു ക്ഷേത്രത്തിനു സമീപം പുഴയ്ക്കു കുറുകെയുണ്ടായിരുന്ന കോൺക്രീറ്റ് നടപ്പാലം തകർന്നു തുടങ്ങിയത്. നടപ്പാലത്തിന്റെ ചങ്ങല ഗേറ്റ് ഭാഗത്തുള്ള തൂണ് തകർന്നതോടെ പാലത്തിലേക്കുള്ള വഴി ഉൾപ്പെടെ ഒലിച്ചുപോയി. തുടർന്ന് നാട്ടുകാർ മരത്തടികളും പലകകളും ഉപയോഗിച്ചു പാലത്തിലേക്കു കോണി നിർമിച്ചു യാത്ര തുടർന്നു. എല്ലാ വർഷവും മഴക്കാലത്ത് ഈ കോണി ഒലിച്ചു പോകുന്നത് പതിവാണ്. മഴ കഴിഞ്ഞാൽ വീണ്ടും പാലം നിർമിച്ചു വേണം ഇതിലെ യാത്ര ചെയ്യാൻ. ഇക്കഴിഞ്ഞ ജൂൺ മുപ്പതിന് കണ്ണവം വനത്തിൽ ഉണ്ടായ ഉരുൾപൊട്ടലിലാണ് നടപ്പാലം പൂർണമായും തകർന്നത്.
പരിഹാരങ്ങൾ കടലാസിൽ
പന്ന്യാേട് പ്രദേശത്തെ വിദ്യാർഥിനിയായ സഞ്ജന സജീവ് കഴിഞ്ഞ വർഷം ബാലാവകാശ കമ്മിഷനിൽ നാല് ആവശ്യങ്ങൾ ഉന്നയിച്ചു പരാതി നൽകിയിരുന്നു. ചങ്ങല ഗേറ്റ് പാലം റോഡ്, മൊബൈൽ റേഞ്ച് ഇല്ലാത്തത്, സാമൂഹിക പഠന കേന്ദ്രം തുടങ്ങിയവയാണ് അന്ന് പരാതിയിൽ പറഞ്ഞത്. തുടർന്ന് കലക്ടർ, ട്രൈബൽ, പിഡബ്ല്യുഡി ഉൾപ്പെടെയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തി നാട്ടുകാരിൽ നിന്നും വിദ്യാർഥിനിയിൽ നിന്നും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. പ്രദേശത്ത് മൊബൈൽ ടവർ നിർമിക്കാനുള്ള ആവശ്യം അംഗീകരിച്ചു രണ്ട് ടവറുകൾ നിർമിച്ചു. എന്നാൽ, ഇതുവരെയും ഇവ പ്രവർത്തനം ആരംഭിച്ചിട്ടില്ല. സാമൂഹിക പഠന കേന്ദ്രത്തിനു വേണ്ടി സ്ഥലം കണ്ടെത്താൻ ആരംഭിച്ചെങ്കിലും ഇതും പാതിവഴിയിലാണ്. ജൂലൈയിൽ എടയാർ പാലം തകർന്നതോടെ സഞ്ജന വീണ്ടും പരാതിയുമായി രംഗത്തെത്തി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിട്ടും നടപടികൾക്കു വേഗം കൈവന്നിട്ടില്ല.
ഒറ്റപ്പെടുന്ന കുടുംബങ്ങൾ
പന്ന്യോട്, ചെന്നപ്പൊയിൽ, നരിക്കോട് മല പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് എളുപ്പത്തിൽ കോളയാട്, കണ്ണവം പ്രദേശങ്ങളിൽ എത്താൻ വേണ്ടിയാണ് 1992ൽ കോൺക്രീറ്റ് നടപ്പാലം നിർമിച്ചത്. നടപ്പാലം തകർന്നതോടെ ഒറ്റപ്പെട്ട ട്രൈബൽ മേഖലയായ പന്ന്യോട്, ചെന്നപ്പൊയിൽ പ്രദേശവാസികളാണു യാത്രാ ദുരിതത്തിന് പരിഹാരമായി താൽക്കാലിക തൂക്കുപാലം നിർമിച്ചത്. പന്ന്യോട് പ്രദേശത്ത് 112 വീടുകളാണുള്ളത്.
പ്രദേശത്തെ 100-ലധികം വിദ്യാർഥികൾ കോളയാട്, കണ്ണവം, ചിറ്റാരിപ്പറമ്പ് പ്രദേശങ്ങളിലെ സ്കൂളുകളിലാണ് പഠിക്കുന്നത്. പന്ന്യോട്, ചെന്നപ്പൊയിൽ, നരിക്കോട് മല പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് എളുപ്പത്തിൽ കോളയാട്, കണ്ണവം പ്രദേശങ്ങളിൽ എത്താം. മലവെള്ളപ്പാച്ചിലിൽ പാലം തകർന്നതോടെ അഞ്ച് കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ചു മാത്രമേ പൂഴിയോട് വഴി കണ്ണവം ടൗണിലൂടെ കോളയാട് ഭാഗത്തേക്ക് പോകാൻ കഴിയൂ. പുഴയ്ക്ക് അക്കരെയുള്ള എടയാർ നാരായണമംഗലം വിഷ്ണു ക്ഷേത്രത്തിലേക്ക് പോകുന്നവരുടെയും പരിസരത്തെ 10 വീട്ടുകാരുടെയും ഏക ആശ്രയമായിരുന്നു നടപ്പാലം.വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ് എടയാർ നാരായണമംഗലം വിഷ്ണു ക്ഷേത്രത്തിനു സമീപം ഗതാഗത സൗകര്യത്തോടു കൂടെയുള്ള കോൺക്രീറ്റ് പാലം. എന്നാൽ, ആവശ്യം അധികൃതർ കേട്ടമട്ടില്ല. പാലത്തിന്റെ അറ്റകുറ്റപ്പണികൾ നോക്കുന്നതും ഒലിച്ചുപോകുന്ന പാലം പുനർനിർമിക്കുന്നതും നാട്ടുകാർ തന്നെയാണ്.
റോഡ് നവീകരിക്കണം
നിലവിൽ വിവിധ ഭാഗങ്ങളിൽ നിന്ന് എടയാർ നാരായണമംഗലം വിഷ്ണു ക്ഷേത്രത്തിനു സമീപം വരെ മണ്ണ് റോഡുകൾ ഉണ്ട്. ഇവിടെ പാലം നിർമിക്കുന്നതിനു ഒപ്പം ഈ മണ്ണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയും ചെയ്യണം. പന്ന്യോട് നിന്നും നരിക്കോട് ഭാഗത്തേക്ക് റോഡ് പൂർണമായും തകർന്ന നിലയിലാണ്. വർഷങ്ങൾക്കു മുൻപ് കെ.സുധാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു തുക വിനിയോഗിച്ച് നിർമിച്ച കല്ല് പാകിയ റോഡും ഒരു വർഷം മുൻപ് ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് നിർമിച്ച കോൺക്രീറ്റ് റോഡും മാത്രമാണ് ചെറിയ ആശ്വാസം. കുത്തനെയുള്ള കയറ്റത്തിലെ റോഡ് ഉൾപ്പെടെ തകർന്ന് തരിപ്പണമായ നിലയിലാണ്. റോഡ് തകർന്നതോടെ നാട്ടുകാർ 10 കിലോമീറ്ററോളം ചുറ്റിയാണ് കണ്ണവം ടൗണിൽ എത്തുന്നത്. ചെന്നപ്പൊയിലിൽ ഉള്ളവർ ഇതിലെ സ്കൂൾ വിദ്യാർഥികളെ വിടാറില്ല. പകരം ചെറുവാഞ്ചേരിക്കു സമീപം ഉള്ള പറമ്പുക്കാവ് വരെ നടന്നുവന്ന് കുട്ടികളെ സ്കൂൾ ബസിൽ കയറ്റി വിടുകയാണ്. പന്ന്യോട് ഭാഗത്തെ കുട്ടികൾ നിലവിൽ സ്കൂൾ ബസ് കയറുന്നത് പൂഴിയോട്, എടയാർ, ചങ്ങല ഗേറ്റ് ഭാഗങ്ങളിൽ നിന്നാണ്. പാലവും റോഡും വരുന്നതോടെ വിദ്യാർഥികളുടെ പ്രശ്നത്തിനും പരിഹാരമാകും.
പേടിയില്ലാതെ സഞ്ചരിക്കാം
പുതിയ പാലവും മികച്ച റോഡും വന്നാൽ ആന ഉൾപ്പെടെയുള്ള വന്യ മൃഗങ്ങളെ പേടിക്കാതെ വിദ്യാർഥികൾക്കും നാട്ടുകാർക്കും സഞ്ചരിക്കാം. നിലവിൽ കാൽനടയാത്ര ആയതിനാൽ രാവിലെ രക്ഷിതാക്കൾ കുട്ടികളെ ബസ് കയറ്റി വിടാനും തിരികെ കൂട്ടാനും വിവിധ ഭാഗങ്ങളിൽ എത്തി കാവൽ നിൽക്കേണ്ട സ്ഥിതിയാണ്. സ്വകാര്യ വാഹനങ്ങളിൽ പണം നൽകി വിദ്യാർഥികളെ കൊണ്ടു പോകാൻ ഏർപ്പാടാക്കിയാലും രക്ഷയില്ല. റോഡ് പൂർണമായും തകർന്ന നിലയിൽ ആയതിനാൽ ഇതിലെ യാത്ര ചെയ്യാൻ ഡ്രൈവർമാരും മടിക്കുകയാണ്. ഇതിലെ യാത്ര ചെയ്യുമ്പോൾ വാഹനങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ തീർക്കാൻ മാത്രം വലിയ തുക ആവശ്യം വരുന്നു എന്നാണ് ഡ്രൈവർമാർ പറയുന്നത്. പാലവും റോഡും വരുന്നതോടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും.