ട്രെയിനിൽ പാസ്പോർട്ടും വീസയുടെ കോപ്പിയും ലാപ്ടോപ്പുമടങ്ങിയ മറന്നു; മറന്നില്ല നന്മ, പൊലീസിന് കയ്യടി
Mail This Article
കണ്ണൂർ∙ ട്രെയിനിൽ വച്ച് ഒരു ബാഗ് മറന്നു. പാസ്പോർട്ടും വീസയുടെ കോപ്പിയും ലാപ്ടോപ്പുമടങ്ങിയ ബാഗ്. ദോഹയിലേക്കുള്ള യാത്ര മുടങ്ങിയെന്നു കരുതിയ ജതിൻ ദാസിനും കുടുംബത്തിനും പക്ഷേ, പൊലീസ് ഉദ്യോഗസ്ഥർ കൈത്താങ്ങായി.കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്ഐ പി.വിജേഷ്, രാജൻ കോട്ടമലയിൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.കെ.രാജേഷ്, എസ്.സംഗീത്, സിവിൽ പൊലീസ് ഓഫിസർമാരായ വി.വി.ലഗേഷ്, ഇ.എസ്.സൗമ്യ എന്നിവരാണു ബാഗ് തിരികെക്കിട്ടാൻ സഹായിച്ചത്. 21ന് ആയിരുന്നു സംഭവം.കാസർകോട് മുന്നാട് ജയപുരം സ്വദേശി ജതിൻ ദാസ് സംഭവം വിവരിക്കുന്നു:
‘ഓണാവധിക്കു ശേഷം ദോഹയിലേക്കു മടങ്ങാൻ കണ്ണൂർ വിമാനത്താവളത്തിലേക്കു പോകാനായി ഇന്റർസിറ്റി എക്സ്പ്രസിലാണു കണ്ണൂരിലേക്കു തിരിച്ചത്. ഭാര്യ ദിവ്യയും കുഞ്ഞും കൂടെയുണ്ടായിരുന്നു. കണ്ണൂരിൽ ട്രെയിനിറങ്ങി ടാക്സിയിൽ മട്ടന്നൂരിലേക്കു തിരിച്ചശേഷമാണു ബാഗ് ട്രെയിനിൽ മറന്നെന്നു മനസ്സിലായത്. ടാക്സിയിൽതന്നെ സ്റ്റേഷനിലേക്കു തിരികെപ്പോകാമെന്നു ഡ്രൈവർ പറഞ്ഞു. കണ്ണൂരിലെത്തി സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേക്ക് ഓടുന്നതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥരെ കണ്ടത്. ബാഗ് കോഴിക്കോട് നിന്ന് മംഗള എക്സ്പ്രസിൽ തിരികെ അയയ്ക്കാൻ എസ്ഐ വിജേഷും പൊലീസ് ഉദ്യോഗസ്ഥരായ രാജേഷും സംഗീതും വളരെയധികം സഹായിച്ചു.
ഇന്റർസിറ്റി കോഴിക്കോട് എത്തുന്നത് 2.30നാണ്. മംഗള കോഴിക്കോട് നിന്നു തിരിക്കുന്നത് 2.35നും. സമയത്തിനു മറ്റെന്തിനേക്കാൾ വില തോന്നിയ നിമിഷം. 4.15നു മംഗള കണ്ണൂരിലെത്തി. പൊലീസ് ഉദ്യോഗസ്ഥർ തന്നെ ബാഗ് വാങ്ങി എന്നെ ഏൽപിച്ചു. വിമാനത്താവളത്തിൽ എത്തിയ ഉടനെ സംഗീത് വിളിച്ചു: ‘എല്ലാം ശരിയല്ലേ? കുഴപ്പമൊന്നുമില്ലല്ലോ?’ ആ പൊലീസ് ഉദ്യോഗസ്ഥർ അവരുടെ ജോലിയല്ലേ ചെയ്തത് എന്നു ചോദിക്കുന്നവരുണ്ടാകാം. പക്ഷേ, തങ്ങളുടെ ഉത്തരവാദിത്തത്തിനുമപ്പുറം കുറെ മൂല്യങ്ങൾ അവർ കാത്തുസൂക്ഷിക്കുന്നുണ്ട്. അത് അഭിനന്ദാർഹമാണ്’.