പേരിൽ സേഫ്റ്റി കോറിഡോർ; അപകടങ്ങൾക്ക് കുറവില്ല
Mail This Article
പാപ്പിനിശ്ശേരി∙ റോഡ് സുരക്ഷയ്ക്കായി സേഫ്റ്റി കോറിഡോർ പദ്ധതി നടപ്പാക്കിയ കെഎസ്ടിപി പാപ്പിനിശ്ശേരി–പിലാത്തറ റോഡിൽ വാഹന അപകടങ്ങൾക്ക് ഒരു കുറവുമില്ല. റോഡിന്റെ പല ഭാഗങ്ങളിലായി ഒട്ടേറെ ക്യാമറകൾ കാണാം. ഇവ കൃത്യമായി നിരീക്ഷിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ അപകടങ്ങളും കുറ്റകൃത്യങ്ങളും കുറയ്ക്കാൻ കഴിയുമായിരുന്നു. റോഡ് അപകടങ്ങൾ പതിവായതിനെത്തുടർന്നാണു നാറ്റ്പാക് പഠനം നടത്തി സമഗ്ര റോഡ് സുരക്ഷാ പദ്ധതി തയാറാക്കിയത്. 1.84 കോടി രൂപയുടെ പദ്ധതി കേരള റോഡ് സേഫ്റ്റി അതോറിറ്റിയാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി 21 കിലോമീറ്റർ റോഡിൽ 36 നിരീക്ഷണ ക്യാമറകളാണ് 2021ൽ സ്ഥാപിച്ചത്. കണ്ണപുരം പൊലീസ് സ്റ്റേഷനിൽ ക്യാമറകളുടെ കൺട്രോൾ റൂം സൗകര്യവും ഒരുക്കി. അമിതവേഗം, മറ്റ് റോഡ് നിയമലംഘനങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങൾ പരിശോധിക്കാൻ ഈ ക്യാമറകൾ സഹായിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ മരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം നേതൃത്വം നൽകിയ ഈ പദ്ധതി ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ലെന്നാണ് അനുഭവം.
വാഹനങ്ങളുടെ വേഗം, നമ്പർ പ്ലേറ്റ്, ഹെൽമറ്റ് ഇല്ലാത്ത യാത്ര എന്നിവ അടയാളപ്പെടുത്തുന്ന 10 ഓട്ടമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകളുണ്ട് ഇക്കൂട്ടത്തിൽ. 5 സ്ഥലങ്ങളിലായാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. പിലാത്തറ ചുമടുതാങ്ങി, ഹനുമാരമ്പലം ജംക്‌ഷൻ, പുന്നച്ചേരി, കെ കണ്ണപുരം, പാപ്പിനിശ്ശേരി എന്നിവിടങ്ങളിലാണ് ഇത്തരം ക്യാമറകൾ സ്ഥാപിച്ചത്. റോഡിന്റെ എല്ലാ ഭാഗവും നിരീക്ഷിക്കാൻ കഴിയുന്ന പാൻ ടിൽറ്റ് (പിടിഎസ്) ക്യാമറകളും സ്ഥാപിച്ചു. പാപ്പിനിശ്ശേരി കടവത്തുവയൽ, ക്ലെയ്സ് ആൻഡ് സിറാമിക്സ് ഓഫിസ്, ഹാജി റോഡ്, പാപ്പിനിശ്ശേരി ഗവ. ഹയർസെക്കൻഡറി, കരിക്കൻകുളം, ഇരിണാവ് റോഡ്, യോഗശാല, കെ.കണ്ണപുരം പാലം, ചൈനാക്ലേ, കണ്ണപുരം റെയിൽവേ സ്റ്റേഷൻ, ചെറുകുന്ന് കെഎസ്ഇബി, കൊവ്വപ്പുറം, വെൽഫെയർ സ്കൂൾ, പുന്നച്ചേരി സെന്റ് മേരീസ് സ്കൂൾ, താവം മേൽപാലം, പഴയങ്ങാടി ടൗൺ, പഴയങ്ങാടി ട്രേഡ് ഹൗസ്, എരിപുരം സർക്കിൾ, മാടായി ഗവ. ഹയർസെക്കൻഡറി, അടുത്തില, രാമപുരം, ഭാസ്കരൻ പീടിക, ഹനുമാരമ്പലം ജംക്‌ഷൻ, മണ്ടൂർ, ചുമടുതാങ്ങി, പിലാത്തറ സർക്കിൾ എന്നിവിടങ്ങളിലാണ് ഇത്തരം ക്യാമറകൾ സ്ഥാപിച്ചത്. മിക്കയിടത്തും മരക്കൊമ്പുകളും മറ്റും തട്ടി ക്യാമറ മറഞ്ഞ നിലയിലാണിപ്പോൾ.
ക്യാമറകളിലെ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ കണ്ണപുരം പൊലീസ് സ്റ്റേഷനിൽ സെൻട്രൽ മോണിറ്ററിങ് സംവിധാനം ഒരുക്കി. പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ പ്രത്യേക മോണിറ്ററിങ് സംവിധാനവും ഒരുക്കി. 24 മണിക്കൂറും പൊലീസ് നേതൃത്വത്തിൽ നിരീക്ഷണം ഉണ്ടാകുമെന്ന് അറിയിച്ചതെങ്കിലും ഇതിനായി പ്രത്യേകം പൊലീസിനെ ഇതുവരെ നിയോഗിച്ചിട്ടില്ല. അപകടം ഉണ്ടായാൽ മാത്രം ക്യാമറ പരിശോധിക്കുന്ന നിലയിലേക്ക് മാറി. എല്ലാവിധ നിയമലംഘനവും, ഇതോടൊപ്പം കുറ്റകൃത്യങ്ങളും കണ്ടെത്തി പൊലീസിന് വേഗം ഇടപെടാൻ കഴിയും. സേഫ്റ്റി കോറിഡോർ പദ്ധതിയുടെ ഭാഗമായി പ്രത്യേക സുരക്ഷാ പദ്ധതി ഒരുക്കാനോ, അപകടങ്ങൾ കുറയ്ക്കാനുള്ള മറ്റു നടപടികളോ ഇതുവരെ സ്വീകരിച്ചിട്ടില്ല.