നാടകം മാത്രമല്ല, കൃഷിയും കരുണാകരന് കല
Mail This Article
കരിവെള്ളൂർ ∙ കാടുകയറി തരിശായിക്കിടന്ന മാത്തിൽ കുറുവേലിയിലെ നാല് ഏക്കർ ഭൂമിയിൽ കൃഷിയിറക്കി പച്ചപ്പിന്റെ നല്ലപാഠം പകർന്ന് ആദ്യകാല നാടക നടൻ കരുണാകരൻ പനങ്ങാട്. പ്രാപ്പൊയിൽ സ്വദേശിയായ കരുണാകരൻ ഒരുവർഷം മുൻപാണ് കുറുവേലി ഭഗവതി ക്ഷേത്ര പാട്ടുത്സവത്തിന് നാടകം സംവിധാനം ചെയ്യാൻ ഇവിടെ എത്തിയത്. ഗ്രാമം ഇഷ്ട്ടപ്പെട്ടതിനാൽ കാടുകയറിയ ഭൂമി വാങ്ങി കൃഷിയിറക്കി.
ആദ്യം 30 ഓളം തെങ്ങിൻ തൈകളും 300 ഓളം കമുകും വച്ചുപിടിപ്പിച്ചു. 500 നേന്ത്രവാഴ, 50 ഞാലിപ്പൂവൻ, 1200 വെണ്ട, 200 പച്ചമുളക്, പയർ, വഴുതന തുടങ്ങിയ പ്രധാനമായും കൃഷിചെയ്യുന്നു. അപൂർവ ഇനമായ വ്ലാത്തങ്കര ചീരയും പ്ലാവ്, റംബൂട്ടാൻ, മാവ് എന്നിവയും കൃഷി ചെയ്ത് പോരുന്നു. കൃഷിയിടത്തിനു ചുറ്റും കമ്പിവേലിക്കൊപ്പം ചെണ്ടുമല്ലിയും വച്ചുപിടിപ്പിച്ചു. ചെണ്ടുമല്ലിയിലേക്ക് കീടങ്ങൾ ആകർഷിക്കപ്പെടുന്നതിനാൽ പച്ചക്കറിയെ സാരമായി ബാധിക്കില്ലെന്ന് കരുണാകരൻ പറഞ്ഞു.
തികച്ചും ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്. 15 വർഷക്കാലം നാടക രംഗത്ത് സജീവമായിരുന്നു. കണ്ണൂർ സംഘചേതനയുടെ ചെഗുവേര നാടകത്തിൽ ഫിദൽ കാസ്ട്രോയായി അഭിനയിച്ച് ശ്രദ്ധേയനായി. ഒട്ടേറെ നാടകങ്ങളിൽ വിവിധ വേഷങ്ങളിൽ അരങ്ങിലെത്തി. കലയോടൊപ്പം കൃഷിയെയും സ്നേഹിക്കാൻ കുറുവേലിയിൽ താമസം ആരംഭിച്ചു.
നാട്ടുകാരുടെയും കൃഷിവകുപ്പിന്റെയും വലിയ പിന്തുണയാണ് ലഭിക്കുന്നത്. നേരം പുലരുമ്പോൾ കരുണാകരൻ കൃഷിയിടത്തിലെത്തും. വീട്ടിലെ ജോലി തീർത്ത് ഭാര്യ പി.ജലജയും ഒഴിവുദിവസങ്ങളിൽ ബിരുദ വിദ്യാർഥിയായ അക്ഷയയും കൃഷിയിൽ സജീവമാകും. മണ്ണിൽ പൊന്ന് വിളയിച്ച് നൂറുമേനി വിളവെടുക്കുമ്പോൾ മൂവരും സന്തോഷത്തോടെ ചിരിക്കും.