രാജഗിരിയിലെ ക്വാറികളുടെ ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യം: ജില്ലാതല സമിതിയുടെ സന്ദർശനം വൈകുന്നു
Mail This Article
ചെറുപുഴ ∙ രാജഗിരിയിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്നു ആവശ്യപ്പെട്ടു പൈതൃക സംരക്ഷണ സമിതിയും പഞ്ചായത്തും ചേർന്നു നൽകിയ പരാതിയെ തുടർന്നു ജില്ലാ കലക്ടർ നിയോഗിച്ച ജില്ലാതല സമിതിയുടെ സന്ദർശനം വൈകുന്നത് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനു കാരണമാകുന്നു. ആവശ്യമായ പഠനം നടത്താതെയും നിലവിലെ നിയമ വ്യവസ്ഥകൾ ലംഘിച്ചുമാണു ചെങ്കുത്തായ രാജഗിരി മലയിൽ 2 ക്വാറികൾക്ക് പ്രവത്തനാനുമതി നൽകിയതെന്നു ചൂണ്ടിക്കാട്ടിയാണു പൈതൃക സംരക്ഷണ സമിതിയും പഞ്ചായത്തും ചേർന്നു കലക്ടർക്ക് പരാതി നൽകിയത്.
ഇതേത്തുടർന്നു വിദഗ്ധ പരിശോധന നടത്തി റിപ്പോർട്ട് നൽകാനാണു ജില്ലാ കലക്ടർ ജില്ലാതലത്തിൽ 7 അംഗകമ്മിറ്റിയെ നിയോഗിച്ചത്. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും ജില്ലാതല സമിതി സ്ഥലം സന്ദർശിക്കാൻ തയാറായിട്ടില്ല. ഇതിനിടയിൽ നിർത്തിവച്ചിരുന്ന ക്വാറികളുടെ പ്രവർത്തനം പൂർവാധികം ശക്തമായി പുനരാരംഭിക്കുകയും ചെയ്തതോടെ ജനരോഷം ശക്തമായി. ഇപ്പോൾ ഒരു ക്വാറിയിൽ നടക്കുന്ന ഉഗ്രസ്ഫോടനം മൂലം പ്രദേശത്തെ വീടുകളുടെ വാതിലുകൾക്കും ജനലുകൾക്കും കുലുങ്ങുന്നതായി നാട്ടുകാർ പറയുന്നു. ജില്ലാതല കമ്മിറ്റിയുടെ സന്ദർശനം വൈകുന്തോറും പ്രദേശത്തെ ജനജീവിതം ദുസ്സഹമാകുകയും ശുദ്ധജലസ്രോതസ്സുകൾ ഇല്ലാതാകുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു.
കുടിയേറ്റ ജനത അധിവസിക്കുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ക്വാറികളുടെ ലൈസൻസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ടു ഗ്രാമസഭകളിൽ പ്രമേയം പാസാക്കിയെങ്കിലും അനുകൂല നടപടിയൊന്നും ഇനിയും ഉണ്ടായിട്ടില്ല. ഇതിനുപുറമെ അമിത ഭാരവുമായി വലിയ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങിയതോടെ മലയോര റോഡുകൾ മുഴുവൻ തകരാനും തുടങ്ങി. ഇതോടെ മലയോര മേഖലയിൽ ക്വാറി വിരുദ്ധ സമരം വീണ്ടും ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണു നാട്ടുകാർ.