അറ്റകുറ്റപ്പണിക്കായി റോഡ് പൊളിച്ചു; കണിയാർവയലിൽ അപകടക്കെണി
Mail This Article
ഇരിക്കൂർ ∙ റോഡ് അറ്റകുറ്റപ്പണിക്കായി വെട്ടിപ്പൊളിച്ച് ഒരു മാസത്തിലേറെയായിട്ടും ടാറിങ് നടത്താത്തത് അപകട ഭീഷണിയാകുന്നു. മലപ്പട്ടം-കണിയാർവയൽ റോഡാണ് കണിയാർവയൽ ജംക്‌ഷന് സമീപം വെട്ടിപ്പൊളിച്ചത്. കിഫ്ബി പദ്ധതിയിൽ 32 കോടി രൂപ ചെലവിൽ 2 വർഷം മുൻപാണ് റോഡ് മെക്കാഡം ടാറിങ് നടത്തിയത്. ഉറവയുള്ള റോഡിൽ വെള്ളം തിരിച്ചു വിടാതെ ടാറിങ് നടത്തിയതിനാൽ ആദ്യ കാലവർഷത്തിൽ തന്നെ വെളളം ഒഴുകി റോഡ് അമർന്ന് വിള്ളൽ രൂപപ്പെട്ടിരുന്നു.
പരാതികൾ വ്യാപകമായതോടെ ഒരു മാസം മുൻപ് റോഡ് 5 മീറ്ററോളം വെട്ടിപ്പൊളിച്ച് ഉറവ വെള്ളം, പൈപ്പ് വഴി ഓവുചാലിലേക്ക് മാറ്റി ജിഎസ്ബി മിശ്രിതം ഉപയോഗിച്ച് താൽക്കാലികമായി മൂടുകയായിരുന്നു.കല്ലുകൾ ഇളകി ടാറിങ്ങിലേക്കു വരെ ചിതറിക്കിടക്കുന്നതിനാൽ ഇതുവഴി കാൽനട യാത്ര പോലും ദുരിതമായിരിക്കുകയാണിപ്പോൾ. റോഡരികിൽ തന്നെ ഓട്ടോറിക്ഷ സ്റ്റാൻഡും ഉണ്ട്. വാഹനങ്ങൾ പോകുമ്പോൾ കല്ലുകൾ തെറിക്കുന്നത് കാരണം ഓട്ടോ ഡ്രൈവർമാരും ദുരിതത്തിലാണ്.