വാൽ ഇല്ലാതെ പശുക്കുട്ടി പിറന്നു, നാട്ടുകാർക്ക് കൗതുകം
Mail This Article
രാജപുരം ∙ പൂടംകല്ലിലെ ക്ഷീര കർഷകനായ ടി.യു.മാത്യു ഉമ്മൻകുന്നേലിന്റെ വീട്ടിലെ പശുവിന് വാൽ ഇല്ലാത്ത പശുക്കുട്ടി പിറന്നു. കുത്തി വയ്പിലൂടെ ഗർഭം ധരിച്ച പശു കഴിഞ്ഞ ദിവസമാണ് വാൽ ഇല്ലാത്ത കുട്ടിയെ പ്രസവിച്ചത്. പശുക്കുട്ടിയെ കൗതുകത്തോടെയാണു നാട്ടുകാർ നോക്കുന്നത്.
വാലിന്റെ സ്ഥാനത്ത് വാലിന്റെ അടയാളം പോലുമില്ല. ജനിതക വൈകല്യങ്ങൾ കൊണ്ട് ഇരുതലകളും, കാലുകളും ഉള്ള പശുക്കുട്ടികൾ ജനിക്കാറുണ്ടെങ്കിലും വാൽ ഇല്ലാതെ ജനിക്കുന്നത് അപൂർവങ്ങളിൽ അപൂർവമാണെന്നു ജില്ലാ വെറ്ററിനറി സെന്ററിലെ സീനിയർ സർജൻ ഡോ.എ.മുരളീധരൻ പറയുന്നു.
പശുവിന് വാൽ പ്രധാന അവയവമാണ്. ചോര കുടിക്കാൻ എത്തുന്ന ഈച്ചയിൽ നിന്നു രക്ഷ നേടുന്നത് വാൽ ഉപയോഗിച്ചാണ്. ഈച്ചകൾ കടിച്ച് ശരീരത്തിൽ വ്രണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഓടുമ്പോൾ ശരീരം ബാലൻസ് ചെയ്യുന്നത് വാൽ ഉപയോഗിച്ചായതിനാൽ ഓടാൻ സാധിക്കാതെ വരും. വാൽ ഇല്ലാത്തതിനാൽ പശുക്കുട്ടിക്കു നല്ല പരിചരണം അത്യാവശ്യമാണെന്നും ഡോക്ടർ പറയുന്നു. അപൂർവ വൈകല്യമുള്ള പശുക്കുട്ടിയെ നന്നായി പരിചരിക്കാൻ തന്നെയാണ് വീട്ടുകാരുടെ തീരുമാനം.