ഉദ്ഘാടനം ചെയ്തു മാസങ്ങൾ കഴിഞ്ഞിട്ടും ലാബ് പ്രവർത്തനം തുടങ്ങിയില്ല
Mail This Article
അഡൂർ ∙ ഉദ്ഘാടനം ചെയ്തു മാസങ്ങൾ കഴിഞ്ഞിട്ടും ലാബ് പ്രവർത്തനം തുടങ്ങാത്തതു രോഗികളെ ദുരിതത്തിലാക്കി. ലാബിലേക്കു ആവശ്യമായ ഉപകരണങ്ങൾ ലഭിക്കാത്തതാണ് പ്രവർത്തനം തുടങ്ങാനുള്ള തടസ്സം. ഇതു കാരണം സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട നിലയിലാണ് രോഗികൾ. ഇവിടേക്കു നിയമിച്ച ലാബ് ടെക്നീഷ്യനെ വർക്കിങ് അറേഞ്ച്മെന്റിൽ മറ്റൊരു ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. അതിർത്തി പഞ്ചായത്തായ ദേലംപാടിയിലെ ഏക സർക്കാർ ആശുപത്രിക്കാണു ഈ ദുരവസ്ഥ. നേരത്തെ പിഎച്ച്സി ആയിരുന്ന ഈ ആശുപത്രിയെ എൽഡിഎഫ് സർക്കാരാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് നിർബന്ധമാണ്.
‘ഹെൽത്ത് ഗ്രാന്റ് നഷ്ടമാകും’
കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉടൻ പ്രവർത്തന സജ്ജമാക്കണമെന്നു കോൺഗ്രസ് ദേലംപാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ലാബ് ഇല്ലാത്തതിനാൽ പഞ്ചായത്തിനു അനുവദിച്ച ഹെൽത്ത് ഗ്രാന്റ് ഉൾപ്പെടെ നഷ്ടമാകുന്ന സാഹചര്യമാണെന്നും യോഗം വിലയിരുത്തി. ടി.കെ.ദാമോദരൻ അധ്യക്ഷത വഹിച്ചു. പ്രമോദ് ബെള്ളച്ചേരി, എ.സി.സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.