സൈബർ സുരക്ഷ: കാസർകോട് മുതൽ തിരുവനന്തപുരം വരെ 50 ഓളം ക്യാംപസുകളിൽ ഹാക്ക് റൺ
Mail This Article
ഡിജിറ്റൽ സുരക്ഷയുടെ അനിവാര്യത ബോധ്യപ്പെടുത്താൻ കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ‘കേരള ഹാക്ക് റൺ’ യാത്ര രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിൽ വച്ചായിരുന്നു യാത്രയുടെ ഫ്ലാഗ് ഓഫ്. സൈബർ സെക്യൂരിറ്റിയിലും എത്തിക്കൽ ഹാക്കിങ്ങിലും ഇന്ത്യയിലെ തന്നെ അതികായരായ ടെക്ബൈഹാർട്ടിന്റെ നേതൃത്വത്തിലാണ് ഡിജിറ്റൽ സുരക്ഷാ യാത്ര സംഘടിപ്പിക്കുന്നത്. മനോരമ ഓൺലൈനാണ് ഡിജിറ്റൽ മീഡിയ പാർട്ണർ.
ഡിജിറ്റൽ സുരക്ഷയെ കുറിച്ച് കാൽ ലക്ഷത്തോളം കോളജ്, സ്കൂൾ വിദ്യാർഥികളും അധ്യാപകരുമായി സംവദിക്കുകയും സൈബർ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം ഉറപ്പാക്കുകയും ഏറ്റവും അനിവാര്യമായ വിവരസാങ്കേതിക സുരക്ഷാപരിജ്ഞാനം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് യാത്രയുടെ ലക്ഷ്യം. ഫെബ്രുവരി 12 ന് കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിൽ നിന്നാരംഭിച്ച യാത്ര അഞ്ചു സോണുകളിലായി അമ്പതോളം കോളജുകളിൽ പര്യടനം നടത്തും. കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന ‘കേരള ഹാക്ക് റൺ’ മാർച്ച് 7 ന് തിരുവനന്തപുരത്താണ് സമാപിക്കുക.
വിവിധ വേദികളിലായി സൈബർ സെക്യൂരിറ്റി വർക്ക് ഷോപ്പുകളും വിദഗ്ധർ നയിക്കുന്ന ചർച്ചാ സെഷനുകളും പ്രദർശനങ്ങളും ചോദ്യോത്തര വേളകളും യാത്രയുടെ ഭാഗമായി സംഘടിപ്പിക്കും.