ADVERTISEMENT

മുളിയാർ ∙ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മുളിയാർ മുതലപ്പാറയിൽ ഒരുങ്ങുന്ന പുനരധിവാസ ഗ്രാമത്തിന്റെ ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാക്കിയ ക്ലിനിക്കൽ സൈക്കോളജി–കൺസൽറ്റിങ് ആൻഡ് ഹൈഡ്രോതെറപ്പി ബ്ലോക്കുകളുടെ ഉദ്ഘാടനം ഇന്നു നടക്കുമ്പോൾ മന്ത്രിയുടെ ശ്രദ്ധ പതിയേണ്ട ചിലതുണ്ട്. പദ്ധതി എപ്പോൾ പൂർണ നിലയിൽ പൂർത്തിയാക്കുമെന്നതു സംബന്ധിച്ചാണ് എൻഡോസൾഫാൻ ദുരിത ബാധിതരുടെ ആശങ്ക.

ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മന്ത്രി ആർ.ബിന്ദു നിർവഹിക്കും. പനത്തടി, ബദിയടുക്ക, എൻമകജെ, കള്ളാർ ബഡ്സ് സ്കൂളുകളെ മാതൃകാ ശിശുപുനരധിവാസ കേന്ദ്രങ്ങളായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തും. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിക്കും. കാസർകോട് വികസന പാക്കേജിൽ അനുവദിച്ച 4.17 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയത്.

പുനരധിവാസം ഇനിയും അകലെ
എൻഡോസൾഫാൻ ദുരിതബാധിതരുടെ സമ്പൂർണ പുനരധിവാസം ലക്ഷ്യമിട്ടു രാജ്യത്തിനു തന്നെ മാതൃകയായ പുനരധിവാസ ഗ്രാമം എന്ന പ്രഖ്യാപനത്തോടെയാണ് സർക്കാർ ഇതിനു തുടക്കമിട്ടത്. ദുരിതബാധിതർക്കായി കെയർഹോം, ലൈബ്രറി, ഫിസിയോതെറപ്പി–റിക്രിയേഷൻ–ക്ലാസ് മുറികൾ, നൈപുണ്യ വികസന കേന്ദ്രം, പരിശോധന മുറി, താമസ സൗകര്യം എന്നിവ ഉൾപ്പെട്ടതാണ് പുനരധിവാസ കേന്ദ്രം. 58 കോടി രൂപയുടെ അടങ്കലാണ് ഇതിനു തയാറാക്കിയത്. ഇതിന്റെ തുടക്കം മാത്രമാണ് ഇപ്പോൾ നടന്നത്. രണ്ടാം ഘട്ടത്തിനുള്ള തുകയും അനുവദിച്ചിട്ടില്ല.

10 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നു പറഞ്ഞു 2020 ജൂലൈ 4ന് അന്നത്തെ ആരോഗ്യ–സാമൂഹിക നീതിവകുപ്പ് മന്ത്രി കെ.കെ.ശൈലജയാണ് ഇതിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. എന്നാൽ ആദ്യഘട്ടത്തിന്റെ പണി തുടങ്ങിയത് 2022 മേയ് 25 ന്. ഒരു വർഷമാണ് കാലാവധി അനുവദിച്ചതെങ്കിലും അതും സമയത്തു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. മാസം പിന്നെയും വൈകി. 

നിയമനം നടന്നില്ല
ക്ലിനിക്കൽ സൈക്കോളജി, ഹൈഡ്രോതെറപ്പി സേവനങ്ങൾക്കുള്ള സൗകര്യമാണ് ഇപ്പോൾ തയാറായിരിക്കുന്നത്. എന്നാൽ സൈക്കോളജിസ്റ്റിന്റെ നിയമനം നടന്നിട്ടില്ല. ഇതിന്റെ നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ പറയുന്നുണ്ടെങ്കിലും എപ്പോൾ നടക്കുമെന്ന് കൃത്യമായി പറയുന്നില്ല. ഹൈഡ്രോ തെറപ്പിസ്റ്റിനെയും നിയമിക്കേണ്ടതുണ്ട്. ഫിസിയോ തെറപ്പിസ്റ്റുമാർക്കു നിപ്മറിൽ പരിശീലം നൽകി ഹൈഡ്രോ തെറപ്പി കൂടി പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനും കാലതാമസം എടുക്കും. 

തുടരുന്ന കാത്തിരിപ്പ്
ദുരിതബാധിതരായ മക്കളെയും ചേർത്തുപിടിച്ച് ജീവിതത്തിന്റെ സാഹായ്നത്തിലെത്തിയ മാതാപിതാക്കളുടെ ഏറ്റവും വലിയ വേദനയാണ് തങ്ങളുടെ കാലശേഷം മക്കളെ ആരു നോക്കും എന്നത്. ദുരിത ബാധിതരിൽ ഏറെയും 30–40 വയസ്സുള്ളവരാണ്.  അവരുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു ഈ പുനരധിവാസ ഗ്രാമം. നോക്കാനാളില്ലാത്ത ദുരിതബാധിതരെ ഇവിടെ പാർപ്പിക്കാമെന്ന പ്രതീക്ഷയ്ക്ക് ഇതിന്റെ നിർമാണം വൈകുന്നത് തിരിച്ചടിയാവുകയാണ്. ശിലാസ്ഥാപനം നടത്തി മൂന്നര വർഷം കഴിഞ്ഞിട്ടും 10% പോലും പൂർത്തിയായില്ലെന്നതാണ് വാസ്തവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com