പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു
Mail This Article
തൃക്കരിപ്പൂർ ∙ മുംബൈയിൽ സ്വകാര്യ കമ്പനിയിലെ റിട്ട.ജീവനക്കാരൻ പേക്കടം പരത്തിച്ചാലിലെ എം.വി.രവീന്ദ്രന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് 10പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും ആഡംബര വാച്ചും കവർന്നു. പിന്നിലെ അടുക്കള ഭാഗത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്തു അകത്തു കടന്ന് താഴത്തെ കിടപ്പുമുറിയുടെ വാതിലും തകർത്ത് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കമ്മലുകൾ, വള, മോതിരങ്ങൾ തുടങ്ങിയവയാണ് മോഷ്ടിച്ച സ്വർണാഭരണങ്ങൾ. ഭാര്യ സതിയുമൊത്ത് 10 ദിവസം മുൻപ് ബെംഗളൂരുവിലെ മകളുടെ വീട്ടിൽ വിഷു ആഘോഷത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ് രവീന്ദ്രൻ കവർച്ച അറിയുന്നത്.
വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ ഉൾപ്പെടെ സ്ഥലത്തെത്തി. എസ്ഐ രമേശൻ കുണിയൻ, എഎസ്ഐ സുരേഷ് ക്ലയിക്കോട് എന്നിവരുടെ നേതൃത്വത്തിൽ ചന്തേര പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസം മുൻപ് തൃക്കരിപ്പൂർ ആയിറ്റിയിലെ മൂപ്പന്റെകത്ത് ആയിഷയുടെ വീട്ടിലും മോഷണം നടത്തി സ്വർണവും പണവും കവർന്നിരുന്നു.