പുലി വന്നില്ല, പകരം കാട്ടുപന്നി; ക്യാമറ എടുത്തുമാറ്റി
Mail This Article
പനത്തടി∙ പെരുതടിയിൽ പുലിയെ കണ്ടെത്താൻ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത് പന്നിയുടെ ചിത്രം. പുലിയുടെ സാന്നിധ്യത്തെ തുടർന്ന് ക്യാമറ സ്ഥാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പുലിയെ കുറിച്ചുള്ള സൂചനകൾ ലഭിക്കാത്തതിനെ തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ എടുത്ത് മാറ്റി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുതടിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയുടെതിനു സമാനമായ കാൽപാടുകൾ കണ്ടെത്തിയത്.
ഇവിടെ നിന്നും വളർത്തു നായയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് നായയെ വലിച്ചു കൊണ്ട് പോയതിന്റെയും പുലിയുടെ കാൽപാടുകളും കണ്ടത്. തുടർന്ന് വനംവകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കാൽപാടുകൾക്ക് പുലിയുടെ കാല്‍പാടുകളോട് സാമ്യമുള്ളതിനാല്‍ ഇതിൽ വ്യക്തത വരുത്താനും, ജനങ്ങളുടെ ഭീതി അകറ്റാനുമാണ് വ്യാഴാഴ്ച രാത്രി തന്നെ പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്.