'പഴുത്ത് തുടുത്ത പപ്പായയിലേക്ക് ഒരു കത്തി വീണതുപോലെ'; മണ്ണിടിയാൻ പാകത്തിന് ദേശീയപാത കുന്നുകൾ
Mail This Article
കാസർകോട്∙ പഴുത്ത് തുടുത്ത പപ്പായയിലേക്ക് ഒരു കത്തി വീണതുപോലെയാണ് ദേശീയപാത വികസനം നടക്കുന്ന ജില്ലയിലെ കുന്നുകളുടെ സ്ഥിതി. ചെത്തി നീക്കിയ ഒരു വശം. അഗാധമായ കൊക്കയോ, താഴ്‌വരയോ ആയിക്കിടക്കുന്ന മറുവശം. എപ്പോൾ വേണമെങ്കിലും താഴേക്ക് പതിക്കാൻ വെമ്പിനിൽക്കുന്ന മണ്ണും വലിയ കല്ലുകളുമുള്ള, 15–20 മീറ്റർ ഉയരത്തിലുള്ള തിട്ടകൾ. പലയിടങ്ങളിലായി പലപ്പോഴും മണ്ണിടിഞ്ഞു. അപ്പോഴൊക്കെ ഗതാഗതം തടസ്സപ്പെട്ടു. നിർമാണ കരാർ എടുത്തിരിക്കുന്ന കമ്പനിയിലെ തൊഴിലാളികളെത്തി അതെല്ലാം നീക്കും. വീണ്ടും മഴ പെയ്യും.. മണ്ണിടിയും, അപ്പോഴും.
ബേവിഞ്ച സ്റ്റാർ നഗർ, വികെ പാറ, തെക്കിൽ കാനത്തുകുണ്ട് പ്രദേശങ്ങൾ അപായ മുനമ്പാണ്. റോഡിന് താഴേക്ക് വലിയ താഴ്ചയാണ്. വാഹനങ്ങളും യാത്രക്കാരും കരുതലോടെ മുന്നോട്ട് പോയില്ലെങ്കിൽ ഏതു നിമിഷവും അത്യാഹിതം ഉണ്ടായേക്കുമെന്ന ആശങ്കയിലാണ്. വാഹനഗതാഗതം മാത്രമല്ല സമീപത്തെ വീടുകൾക്കുള്ള മണ്ണിടിച്ചിൽ ഭീഷണിയും ചെറുതല്ല. വലിയ പാറകളിൽ പലതും പൊട്ടിച്ചതും മണ്ണിടിച്ചിൽ സാധ്യത വർധിപ്പിക്കുന്നു. 3 കിലോമീറ്ററിനുള്ളിൽ നടക്കുന്ന ദേശീയപാത വികസനം പൂർത്തിയായെങ്കിൽ മാത്രമേ സുരക്ഷാഭീഷണിയും ഒഴിയൂവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അതിതീവ്ര മഴയിൽ കൂടിയ അളവ് വെള്ളം ഇറങ്ങുമ്പോൾ കോൺക്രീറ്റ് കവർ ഉൾപ്പെടെ തകർന്ന് മണ്ണിടിച്ചിൽ സാധ്യത പലയിടത്തും നിലനിൽക്കുന്നുണ്ടെന്നും പരമ്പരാഗത തണ്ണീർത്തടങ്ങൾ മണ്ണിട്ട് മൂടി അതിനു മുകളിൽ നടക്കുന്ന നിർമാണത്തിൽ പരിസ്ഥിതി സംരക്ഷണം പോലും പാലിക്കുന്നില്ലെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ജൂണിൽ തെക്കിൽ കാനത്തുകുണ്ടിൽ ശക്തമായ മഴയിൽ കുന്നിടിഞ്ഞു വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു.
മയിച്ച∙ മഴയിൽ കുതിർന്ന വീരമലക്കുന്നിൽ നിന്നുള്ള വെള്ളച്ചാട്ടങ്ങൾക്ക് റോഡരുകിൽ നിന്ന് കാണാൻ നല്ലഭംഗിയാണ്. വാഹനങ്ങൾ നിർത്തി അരികിലേക്ക് നിൽക്കുന്നവരിൽ പലരും അറിയുന്നില്ല, ആ കുന്ന് അപ്പോഴും ഇടിയുകയാണെന്ന്. കുന്നിനുതാഴെ മണ്ണിടിച്ചിൽ തടയുന്നതിന്റെ ഭാഗമായി സംരക്ഷണ വലയമായി തീർത്ത അരമതിലിന്റെ ധൈര്യത്തിലാണ് എല്ലാവരും ഇതുവഴി കടന്നു പോകുന്നത്.
എന്നാൽ വീരമലയിൽ നടക്കുന്ന യാഥാർഥ ചിത്രം മറ്റൊന്നാണ് ഇതറിയണമെങ്കിൽ കുന്നിന്റെ മുകളിൽ കയറണം. ഏത് നിമിഷവും മുകൾ തട്ട് ഒന്നാകെ റോഡിലേക്ക് പതിക്കാവുന്ന കാഴ്ചയാണ് ഇവിടെ. കനത്ത മഴയിൽ കുന്നിന് അരികെ രാത്രി കാലങ്ങളിൽ ചരക്ക് ലോറികൾ വരെ നിർത്തിയിടുന്ന സ്ഥിതിവരെയുണ്ട്. രാത്രിയിൽ ഈ മേഖലയിൽ വെളിച്ചം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
ചെറുവത്തൂർ ∙ മട്ടലായിക്കുന്നിന്റെ താഴ്‌വാരത്തെ ചെത്തിനീക്കിയാണ് ദേശീയപാതയുടെ കുതിപ്പ്. ഏകദേശം 200മീറ്ററോളം നീളത്തിലാണ് ഇവിടെ ഇടിച്ചെടുത്ത കുന്നിനു അടുത്തുകൂടി റോഡ് കടന്നുപോകുന്നത്. കുന്ന് ഇടിയുന്നത് തടയാൻ സോയിൽ നെയ്‌ലിങ് രീതി ഉപയോഗിച്ച് സംരക്ഷണം ഒരുക്കുന്ന ജോലി നടന്നുവരുന്നുണ്ട്.
എന്നാൽ കുന്നിൽ സോയിൽ നെയ്‌ലിങ് ജോലി ചെയ്യുന്ന തൊഴിലാളികൾ ശക്തമായ മഴയെത്തും യാതൊരു സുരക്ഷയുമില്ലാതെ ഇവിടെ ഈ ജോലി ചെയ്യുന്നതും അപകടം വിളിച്ചു വരുത്തുന്ന രീതിയിലാണ്. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ കുന്നിൽ നടത്തുന്ന സോയിൽ നെയ്‌ലിങ് ജോലി നിർത്തി വയ്പിച്ചിരുന്നു എന്നാണ് അധികൃതർ പറയുന്നത്.